തിരുവനന്തപുരം: ആക്കുളത്തെ വാടകവീട്ടിൽ നിന്ന് 75 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ റിമാൻഡിലായ യുവതി ഉൾപ്പെട്ട നാലംഗ സംഘത്തെ കൂടുതൽ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. മയക്കുമരുന്നിന്റെ ഉറവിടവും സാമ്പത്തിക ഇടപാടും സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ മനസിലാക്കാനും തെളിവുകൾ ശേഖരിക്കാനുമാണിത്.
അറസ്റ്റിലായ ആക്കുളം ഷാസ് വീട്ടിൽ മുഹമ്മദ് ഷാരോൺ (26), ഇയാളുടെ വനിതാ സുഹൃത്ത് കടയ്ക്കാവൂർ മണനാക്ക് ചരുവിള പുത്തൻവീട്ടിൽ സീന (26), കൂട്ടാളികളായ പുത്തൂർ പാനൂർ വിള്ളക്കാടൻ ഹൗസിൽ അഷ്കർ (40), കൊടവള്ളി കിഴക്കോത്ത് കുന്നുമ്മൽ വീട്ടിൽ ഫഹദ് (35) എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. വിപണിയിൽ മൂന്ന് ലക്ഷത്തോളം വിലവരുന്ന 75 ഗ്രാം എം.ഡി.എം.എയുമായാണ് ഇവർ പിടിയിലായത്.
കസ്റ്റഡിയിലായ പ്രതികളുടെ മൊബൈൽഫോണുകൾ കൂടുതൽ പരിശോധനയ്‌ക്കായി സൈബർ വിഭാഗത്തിന് കൈമാറി. നഗരത്തിലും കഴക്കൂട്ടം സൈബർ സിറ്റിയിലുമുൾപ്പെടെ നിരവധി ചെറുപ്പക്കാർ ഇവരുടെ ഇടപാടുകാരായിരുന്നെന്ന് പൊലീസ് കണ്ടെത്തി. ഓൺലൈൻ വഴി പണമിടപാട് നടത്തിയിരുന്ന ഇവരുടെ ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധിക്കുകയാണ്. സി.ഐ തൻസീം അബ്ദുൾ സമദിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പ്രശാന്ത്, അനൂപ് ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |