കടയ്ക്കാവൂർ: ഗ്രാമപഞ്ചായത്തിലെ ആയുർവേദാശുപത്രിക്കായി നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം നടത്തിയത് കെട്ടിടത്തിലേക്ക് വെളിച്ചവും വെള്ളവും എത്തിക്കാതെ. ഇതോടെ കെട്ടിടം രോഗികൾക്ക് പ്രയോജനമില്ലാതെ പൂട്ടിക്കിടക്കുകയാണ്. കഴിഞ്ഞ വർഷം മാർച്ചിൽ വി. ശശി എം.എൽ.എയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. നിലവിൽ ഈ മന്ദിരം കാടുകയറി നശിക്കുകയാണ്. ആളനക്കമില്ലാതെ കിടക്കുന്ന ഇവിടം ഇഴജന്തുക്കളുടെയും സാമൂഹിക വിരുദ്ധരുടെയും താവളമാണെന്നും പരാതിയുണ്ട്. കെട്ടിടത്തിന്റെ പലഭാഗത്തും വിള്ളൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ചതുപ്പുനിലമായതിനാൽ വെള്ളം കെട്ടി നിൽക്കുന്നതും കെട്ടിടത്തിന് നാശമുണ്ടാകാൻ സാദ്ധ്യതയുണ്ട്. അതേസമയം, വാഹനസൗകര്യമുള്ള വഴിപോലും പുതിയ ആശുപത്രി കെട്ടിടത്തിലേക്കില്ല. പുതിയതായി നിർമ്മിച്ച കെട്ടിടത്തിന് 20 മീറ്റർ അകലെയാണ് നിലവിലെ ആയുർവേദ ആശുപത്രി. വെള്ളക്കെട്ടും പരിമിതമായ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയാണ് പഴയ കെട്ടിടത്തിന്റെ പ്രവർത്തനം. ഒപ്പം നിരവധി ആളുകൾ ചികിത്സയ്ക്ക് എത്തുന്നതിനാൽ അതനുസരിച്ച് കിടക്കകളുടെ എണ്ണം തികയാറില്ല. ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. നിലവിൽ ചികിത്സയ്ക്കെത്തുന്ന രോഗികളെ കിടത്താൻ സൗകര്യം ഇല്ലാത്തതിനാൽ വീടുകളിലേക്ക് തിരിച്ചയയ്ക്കുകയാണ് പതിവ്.
കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡ് ചാവടിമുക്കിൽ പട്ടികജാതി കുടുംബങ്ങൾക്ക് പകൽവീട് നിർമ്മിക്കാനും സ്വന്തമായി ഭൂമിയില്ലാത്തവർക്കുമായി വാങ്ങിയ 43 സെന്റ് വസ്തുവിൽ 10 സെന്റിലാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. ഒന്നരവർഷം മുൻപ് കഴിഞ്ഞ ഭരണസമിതി തീരദേശ വികസന ഫണ്ടിൽ നിന്ന് ഒരുകോടി ചെലവാക്കി കെട്ടിടത്തിന്റെ പണി പൂർത്തിയാക്കി. ആശുപത്രിയിൽ 20 കിടക്കകളും മറ്റ് അത്യാധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എന്നാൽ കെട്ടിടത്തിലേക്ക് കയറാൻ സ്വന്തമായി വഴിയില്ല. സ്വകാര്യവ്യക്തിയുടെ പുരയിടത്തിലേക്കാണ് ആയുർവേദ ആശുപത്രിയുടെ പ്രധാനകവാടം. എന്നാൽ ആശുപത്രിയിലേക്ക് രോഗികൾക്ക് എത്തണമെങ്കിൽ സ്വകാര്യ വ്യക്തി കനിയണം.
നല്ലൊരു മഴപെയ്താൽ പുതിയ കെട്ടിടത്തിന് ചുറ്റും വെള്ളം കെട്ടിനിൽക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. പുതിയ മന്ദിരത്തിന്റെ ചുറ്റും വൃത്തിയാക്കി ആശുപത്രിയിലേക്കുള്ള വഴി ഒരുക്കി എത്രയുംവേഗം പ്രവർത്തനം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |