സ്ഥലമേറ്റെടുപ്പ് ഒക്ടോബറിൽ പൂർത്തിയായേക്കും
തിരുവനന്തപുരം: സ്ഥലമേറ്റെടുപ്പ് പൂർത്തിയാകാത്തതും ബാലരാമപുരം ജംഗ്ഷൻ വികസനത്തിൽ അന്തിമ തീരുമാനമാകാത്തതും കൊടിനട - വഴിമുക്ക് ദേശീയപാത വികസനം വൈകിപ്പിക്കുന്നു. കൊടിനട മുതൽ വഴിമുക്ക് വരെ ഒന്നരകിലോമീറ്ററോളം വരുന്ന റോഡ് വീതികൂട്ടുന്നതിനാവശ്യമായ ഭൂമി ഏറ്റെടുക്കലാണ് ഏങ്ങുമെത്താത്തത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് നിർമ്മാണം.
ഒന്നര കിലോമീറ്റർ റോഡിന്റെ വീതി 30.2 മീറ്ററാക്കാൻ സ്ഥലമേറ്റെടുക്കുന്നതിനാണ് നോട്ടിഫിക്കേഷൻ നടപടികൾ ആരംഭിച്ചിട്ടുള്ളത്. ഗസറ്റ് നോട്ടിഫിക്കേഷനുൾപ്പെടെ ഇത് ഒരുമാസത്തിനകം പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. ഭൂമിവില നിശ്ചയിക്കുന്നത് സെപ്തംബർ 17നകം പൂർത്തിയാക്കണമെന്നും 30ന് മുമ്പായി വാല്യുവേഷൻ സ്റ്റേറ്റ്മെന്റ് പുറത്തിറക്കണമെന്നുമാണ് തീരുമാനം. ഒക്ടോബർ 22ന് മുമ്പ് ഏറ്റെടുക്കുന്ന വസ്തുവിന്റെ നഷ്ടപരിഹാരം നൽകി ഭൂമി പൊതുമരാമത്തിന് കൈമാറാനാണ് നീക്കം.
തിരുവനന്തപുരം - കന്യാകുമാരി റോഡും, വിഴിഞ്ഞം - കാട്ടാക്കട റോഡും സന്ധിക്കുന്ന ബാലരാമപുരം ജംഗ്ഷൻ വികസനമാണ് മറ്റൊരു പ്രധാന പ്രശ്‌നം. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണമെന്നതിനാൽ കിഫ്ബി മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഇതുപ്രകാരം ജംഗ്ഷൻ വികസിപ്പിക്കണമെങ്കിൽ ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടിയോളം സ്ഥലം വേണ്ടിവരും. അത്രത്തോളം സ്ഥലം ഏറ്റെടുക്കൽ പ്രായോഗികമല്ല.
ട്രാഫിക് സർവേ കൂടി നടത്തിയശേഷം സംസ്ഥാന പൊതുമരാമത്ത് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിന്റെ സഹായത്തോടെ ബാലരാമപുരം ജംഗ്ഷൻ വികസനത്തിനുള്ള പദ്ധതി തയ്യാറാക്കാനാണ് നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |