തിരുവനന്തപുരം: 'മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻവഴി' ...എസ്.എം.വി ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കെഡറ്റായ ഭരത് എസ്.പിയുടെ പാട്ടിനു പിന്നാലെ സഹപാഠിയായ അരവിന്ദ് ശങ്കറും തന്റെ ഇഷ്ടഗാനം ആലപിച്ചു. അപ്പോൾ മുൻ സംഗീതാദ്ധ്യാപികയായ ഓമനടീച്ചർ (പി. ഓമന)ക്കും പാടാതിരിക്കാനായില്ല. 'ആയിരം പാദസരങ്ങൾ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി'...എസ്.എം.വി ഹയർസെക്കൻഡറി സ്കൂളിലെ പ്ളസ് ടു സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളാണ് പേട്ട ഹെർമിറ്റേജിൽ താമസിക്കുന്നവർക്കൊപ്പം അദ്ധ്യാപക ദിനാചരണം വ്യത്യസ്തമാക്കിയത്. ത്രിദിന ക്യാമ്പിന്റെ സമാപനത്തിലാണ് 44 അംഗ സംഘം ഹെർമിറ്റേജിലെത്തിയത്. മുൻ അദ്ധ്യാപകർക്കായി പൂക്കളമൊരുക്കിയതോടൊപ്പം, ഓണക്കോടികൾ നൽകുകയും അവർക്കൊപ്പമിരുന്ന് ഓണസദ്യയും കഴിച്ചാണ് കുട്ടികൾ മടങ്ങിയത്. എസ്.പി.സി കെഡറ്റുകൾക്കൊപ്പം അദ്ധ്യാപകരായ സുനിത .പി, പ്രവീണ .ജെ, സുഭാഷ് കുമാർ, തമ്പാനൂർ സ്റ്റേഷനിലെ സി.പി.ഒമാരായ സുജീഷ് കുമാർ, പ്രവീൺ, സുമേഷ് കൃഷ്ണൻ, വിനോദ്, ഹെർമിറ്റേജ് മാനേജർ എ.ആർ. വിജയകുമാർ, ലെയ്സൺ ഓഫീസർ അയ്ഡ സലീല തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |