തിരുവനന്തപുരം: ലഹരിക്കെതിരെ ഒരുമിച്ച് ഒന്നായി പോരാടാം എന്ന മുദ്രാവാക്യമുയർത്തി നഗരസഭയുടെ നേതൃത്വത്തിൽ കാമ്പെയിൻ ആരംഭിക്കും. വാർഡ് തലത്തിൽ വിവിധ പരിപാടികളോടെയാണ് കാമ്പെയിൻ തുടങ്ങുന്നത്. സർക്കാരിന്റെ നിർദ്ദേശമനുസരിച്ചാണ് വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ നഗരസഭ കാമ്പെയിൻ നടത്തുന്നത്. വീടുകളിൽ തുടങ്ങി സ്കൂൾ കോളേജ് മുതൽ വിവിധ ഇടങ്ങളിൽ കാമ്പെയിൻ വ്യാപിപ്പിക്കും. മന്ത്രിമാരായ വി.ശിവൻ കുട്ടി,ആന്റണി രാജു,ജി.ആർ.അനിൽ നഗരത്തിലെ എം.പിമാർ,എം.എൽ.എമാർ എന്നിവർ രക്ഷാധികാരികളും മേയർ ചെയർമാനുമായ കമ്മിറ്റിയെ തിരഞ്ഞെടുത്തു.15ന് വാർഡ് അടിസ്ഥാനത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലെ ബോധവത്കരണത്തോടെയാണ് തുടക്കം കുറിക്കുന്നത്.വിവിധ സ്ഥലങ്ങളിൽ പൊലീസ്,എക്സൈസ് സംഘത്തിന്റെ നേതൃത്വത്തിലാണ് ക്ളാസുകൾ.
ലഹരി വിരുദ്ധ പരിപാടികൾ
17ന് അതത് വാർഡുകളിലെ ലൈബ്രറി,ഹോസ്റ്റലുകൾ,ക്ലബുകൾ,അയൽക്കൂട്ടങ്ങൾ,റസിഡൻഷ്യൽ അസോസിയേഷനുകൾ എന്നിവിടങ്ങളിൽ അതത് വാർഡ് കൗൺസിലർമാരുടെ അദ്ധ്യക്ഷതയിൽ സംവാദവും പ്രതിജ്ഞയും
16ന് എല്ലാ വാർഡിലും വാർഡ് കൗൺസിലർമാരുടെ അദ്ധ്യക്ഷതയിൽ ജനജാഗ്രത സദസ്
22ന്എല്ലാ വാർഡുകളിലും കുടുംബശ്രീ അയൽകൂട്ട തലത്തിൽ ലഹരിവിരുദ്ധ സഭ ചേരും
20മുതൽ 22വരെ - മാർക്കറ്റുകൾ,ബസ് സ്റ്റാൻഡുകൾ,പ്രധാന ജംഗ്ഷനുകൾ,റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ വ്യവസായികളുമായി ചേർന്ന് ലഹരി വിരുദ്ധ സദസ് നടത്തും
24ന് എല്ലാ വീടുകളിലും,സ്ഥാപനങ്ങളിലും ലഹരി വിരദ്ധ സൂചകമായി ദീപം തെളിക്കും
31ന് നഗരസഭ കൗൺസിലർമാർ,കുടുംബശ്രീ,സ്കൗട്ട് ആൻഡ് ഗൈഡ്സ്,ഹരിതകർമ്മ സേന,നഗരസഭ ജീവനക്കാർ,സന്നദ്ധ സംഘടന പ്രവർത്തകർ,വ്യാപാരി വ്യവസായികൾ,സാമൂഹിക-സാമുദായിക സംഘടനകൾ എന്നിവരെ സംഘടിപ്പിച്ച് ലഹരിവിരുദ്ധ വിളംബരറാലി
നവംബർ ഒന്നിന് വൈകിട്ട് 3ന് കഴക്കൂട്ടം മുതൽ നേമം വരെ മനുഷ്യച്ചങ്ങല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |