തിരുവനന്തപുരം: തലസ്ഥാനത്തെ സംഗീതാസ്വാദകർക്ക് കർണ്ണാട്ടിക് സംഗീത വിരുന്നൊരുക്കി ശ്രീ സ്വാതി തിരുന്നാൾ സംഗീത സഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സംഗീതോത്സവത്തിന് തുടക്കമായി. ചിത്തിര തിരുന്നാൾ ബാലരാമവർമ്മയുടെയും സേതു പാർവതി ബായിയുടെയും ജയന്തി ആഘോഷ പരിപാടികളുടെ ഭാഗമായാണ് ഒരാഴ്ച നീണ്ടു നിൽക്കുന്ന സംഗീത നൃത്ത പരിപാടികൾ സംഘടിപ്പിക്കുന്നത്. കോട്ടയ്ക്കകം കാർത്തിക തിരുന്നാൾ തിയേറ്ററിൽ ഇന്നലെ നടന്ന ചടങ്ങിൽ അശ്വതി തിരുന്നാൾ രാമവർമ്മ സംഗീതോത്സവം ഉദ്ഘാടനം ചെയ്തു. സാധാരണക്കാരനായി ജീവിച്ച് മരിച്ച വ്യക്തിയായിരുന്നു ചിത്തിര തിരുന്നാൾ ബാലരാമവർമ്മയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അശ്വതി തിരുന്നാൾ രാമവർമ്മ പറഞ്ഞു. പുതിയ കാര്യങ്ങൾ ചോദിച്ച് പഠിക്കാൻ ഒരു മടിയും ഇല്ലാത്ത ആളായിരുന്നു സേതു പാർവതി ബായി. സംഗീതത്തെ ഇരുവരും ഏറെ സ്നേഹിച്ചിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ സ്വാതി തിരുന്നാൾ സംഗീത സഭ സെക്രട്ടറി കെ.എൻ.ശ്രീകുമാർ, ചെയർമാൻ പ്രൊഫ.ജി.ഉണ്ണികൃഷ്ണ പണിക്കർ, ജോയിന്റ് സെക്രട്ടറി ഇ.വേലായുധൻ, കമ്മിറ്റി മെമ്പർ മധു എന്നിവർ പങ്കെടുത്തു. ഇന്നലെ ഡോ.കെ.എൻ.രംഗനാഥ ശർമ്മയുടെ സംഗീത കച്ചേരിയോടെയാണ് സംഗീതോത്സവം ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |