വിഴിഞ്ഞം: ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം നീളുന്നതിൽ പൊലീസിൽ അമർഷം. ഈ സമരവും സമരത്തിനെതിരെ ജനകീയ കൂട്ടായ്‌മയും ബി.ജെ.പിയും നടത്തുന്ന പ്രതിഷേധ സമരവും കാരണം പൊലീസ് സേനാംഗങ്ങൾക്കുമേൽ സമ്മർദ്ദമേറി. തുടർച്ചയായ റാലിയും തള്ളിക്കയറ്റവും ചെറുക്കുന്നതിനിടെ നിരവധി പൊലീസുകാർക്ക് പരിക്കേറ്റെങ്കിലും സമരക്കാർക്കെതിരെ നടപടിയെടുക്കാൻ കഴിയാത്തതാണ് അമർഷത്തിന് കാരണം.
ഇതിനിടെയാണ് വിഴിഞ്ഞത്ത് ബലപ്രയോഗം പറ്റില്ലെന്ന് വ്യക്തമാക്കി പൊലീസ് ഹൈക്കോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചിരിക്കുന്നത്. രാവിലെ മുതൽ വൈകിട്ടുവരെ മഴയും വെയിലുമേറ്റ് സമരസ്ഥലത്ത് ഡ്യൂട്ടി നോക്കുന്ന പൊലീസുകാർക്ക് ആവശ്യമായ സുരക്ഷയോ സൗകര്യമോ ഇല്ല. വനിതാ പൊലീസുകാർ ഉൾപ്പെടെയുള്ളവർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യവുമില്ലെന്നാണ് പരാതി. വനിതാ പൊലീസുകാർ പലപ്പോഴും സമീപത്തെ വീടുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ കോടതി വിധി നടപ്പാക്കാൻ കൂട്ടാക്കാതെ പൊലീസ് സമരക്കാരെ സംരക്ഷിക്കുകയാണെന്നാണ് ജനകീയ കൂട്ടായ്‌മയുടെ ആക്ഷേപം.
കേസെടുത്തെന്ന് പൊലീസ്
തുറമുഖ വിരുദ്ധ സമരത്തിൽ ഇതുവരെ 102ലേറെ പേർക്കെതിരെ കേസെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തതായാണ് പൊലീസ് പറയുന്നത്. പൊതുമുതൽ നശിപ്പിക്കുക, സംഘം ചേരൽ, സഞ്ചാര സ്വാതന്ത്ര്യം തടയുക, പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തക, മാദ്ധ്യമ പ്രവർത്തകരെ മർദ്ദിക്കുക തുടങ്ങി നിരവധി വകുപ്പുകൾ ചേർത്താണ് കേസ്. കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെയും സമരസ്ഥലത്ത് ആളെയെത്തിച്ച വാഹനങ്ങൾക്കതിരെയും കേസെടുത്ത് നോട്ടീസ് നൽകിത്തുടങ്ങി. സമരം കെട്ടടങ്ങുമ്പോൾ പൊലീസ് സ്വമേധയാ എടുത്ത കേസുകൾ പിൻവലിക്കാൻ സാദ്ധ്യതയുണ്ടെങ്കിലും പരാതികളുടെ അടിസ്ഥാനത്തിലുള്ള കേസുകൾ പിൻവലിക്കാനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |