തിരുവനന്തപുരം: ശംഖുംമുഖത്ത് സന്ദർശകർക്ക് കൂടുതൽ ദുരിതം വിതച്ച് ഡിവൈഡർ. രണ്ടാഴ്ച മുമ്പാണ് കെ.ആർ.എഫ്.ബി ശംഖുംമുഖം - എയർപോർട്ട് രണ്ടുവരിപ്പാതയിൽ ഡിവൈഡർ സ്ഥാപിച്ചത്. ഡിവൈഡർ റോഡിന്റെ വീതി കുറയ്ക്കുന്നുവെന്നും അപകടങ്ങൾ സൃഷ്ടിക്കുന്നുവെന്നുമാണ് പരാതി. സായാഹ്നങ്ങളിൽ അസ്തമയം കാണാനെത്തുന്നവരും രാവിലെ നടക്കാനിറങ്ങുന്നവരും വാഹനങ്ങൾ റോഡിനിരുവശവും പാർക്ക് ചെയ്താണ് പോകുന്നത്.
റോഡിന് വീതി കുറവായതിനാൽ പാർക്ക് ചെയ്ത വാഹനങ്ങൾ തിരികെ എടുക്കുമ്പോൾ എയർപോർട്ട് ഭാഗത്തു നിന്ന് വളവ് തിരിഞ്ഞ് വരുന്ന വാഹനങ്ങളിൽ കൂട്ടിമുട്ടാൻ സാദ്ധ്യതയേറെയാണ്. വാഹനങ്ങൾ ശംഖുംമുഖത്തു നിന്ന് എയർപോർട്ട് ഭാഗത്തേക്ക് പോകാൻ യു ടേൺ എടുക്കുമ്പോഴും അപകടങ്ങൾ നടക്കുന്നുണ്ട്.
ഡിവൈഡർ വന്നതിന് ശേഷം റോഡിലെ ഗതാഗതക്കുരുക്ക് വർദ്ധിച്ചതായും ആക്ഷേപമുണ്ട്. രാത്രികാലങ്ങളിൽ തെരുവ് വിളക്കുകൾ പ്രവർത്തിക്കാത്തത് വാഹനങ്ങൾക്ക് ആശയക്കുഴപ്പം വർദ്ധിപ്പിക്കുന്നു. പ്രായമായവർക്കും ശാരീരിക അവശതകൾ നേരിടുന്നവർക്കും വാഹനത്തിനുള്ളിലിരുന്നുതന്നെ കടൽ കാണാനാവുന്നത് ഈ റോഡിലുള്ള വലിയ അനുഗ്രഹമാണ്.
വളർത്തുമൃഗങ്ങളുമായി എത്തുന്നവർക്കും ഈ സൗകര്യം പ്രയോജനപ്പെട്ടിരുന്നു. ഡിവൈഡർ വന്നതിനു ശേഷം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ബുദ്ധിമുട്ടാകുന്നു. ഡിവൈഡറിന് ഉയരം കൂടുതലാണെന്നും ആരോപണമുണ്ട്. ഒരാഴ്ചയ്ക്കകം എയർപോർട്ടിലേക്കുള്ള ബാക്കി ഭാഗത്ത് കൂടെ ഡിവൈഡർ സ്ഥാപിക്കുമെന്നാണ് സൂചന.
മുഖം മിനുക്കാനാവാതെ ശംഖുംമുഖം...
ശംഖുംമുഖത്ത് കടൽക്ഷോഭത്തിന് ശേഷം ആരംഭിച്ച റോഡിന്റെ പണി ഇതുവരെയും പൂർത്തിയായിട്ടില്ല. പ്രഭാത സവാരിക്കിറങ്ങുന്നവർക്കും ശംഖുംമുഖം ദേവീക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്നവർക്കും ഇത് വലിയ വെല്ലുവിളിയാണ്. ശംഖുംമുഖം - എയർപോർട്ട് റോഡിലൂടെ കടലിലേക്ക് ഇറങ്ങാൻ മത്സ്യത്തൊഴിലാളികൾക്കുപോലും യാതൊരു മാർഗവുമില്ല. കൊവിഡ് പ്രതിസന്ധിക്ക് ശേഷം നിരവധി പേരാണ് ശംഖുംമുഖം കാണാനെത്തുന്നത്. രാത്രികാലങ്ങളിൽ ഇവിടെ തെരുവ് വിളക്കുകളുടെ അഭാവം ടൂറിസം സാദ്ധ്യതകളെയും ഇരുട്ടിലാക്കുന്നു. ബീച്ചിനോടു ചേർന്ന പാർക്കിൽ ഏകദേശം മുപ്പത് ലൈറ്റുള്ളതിൽ മിക്കതും പ്രവർത്തനരഹിതമാണ്. രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ ശല്യമുണ്ടെന്നും പരാതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |