തൃശൂർ : സ്വതന്ത്ര ജീവിതം ആഗ്രഹിക്കുന്ന മനുഷ്യർ ഒരു ഭാഗത്ത്. അവരുടെ കൈകാൽ കെട്ടുന്ന വ്യവസ്ഥകളുമായി അധികാരകേന്ദ്രങ്ങൾ മറുഭാഗത്ത്. കൊളോണിയലിസത്തിനും ഫാസിസത്തിനും അടിയന്തിരാവസ്ഥയ്ക്കുമെതിരെ ശബ്ദമുയർത്തി അന്താരാഷ്ട്ര നാടകോത്സവത്തിന് തുടക്കം. സാംസൺ കൊളോണിയലിസത്തിനെതിരെ ശബ്ദിക്കുമ്പോൾ , ടേക്കിംഗ് സൈഡ്‌സ് ഫാസിസത്തിനും, നിലവിളികൾ മർമ്മരങ്ങൾ ആക്രോശങ്ങൾ അടിയന്തിരാവസ്ഥയ്ക്കെതിരെ ശബ്ദമുയർത്തുന്നു.
സമകാലിക ലോകം നേരിടുന്ന പ്രതിസന്ധികളെ ഈ മൂന്ന് നാടകങ്ങളും വഴി വരച്ചു കാണിക്കുകയാണ് ഇറ്റ്ഫോക്. ഇന്നും പ്രതിസന്ധികൾ സൃഷ്ടിച്ച് കടന്നുവരുന്ന ഭീകരാശയങ്ങളെ എങ്ങനെ മറികടക്കണമെന്ന് കാണിക്കുകയാണ് ആദ്യദിനം. ഏതൊരു പ്രതിസന്ധിയെയും കലാവിഷ്‌കാരങ്ങളാൽ മറികടക്കാമെന്നും ഈ നാടകങ്ങൾ കാണിക്കുന്നു. നാടകപ്രേമികളെ ആവേശം കൊള്ളിച്ച് സാംസൺ ആക്ടർ മുരളി തീയേറ്ററിൽ അരങ്ങേറി. ബൈബിളിലെ അതിശക്തനായ സാംസണെ പ്രലോഭിപ്പിച്ച് മുടി മുറിച്ച ദലീലയെ പോലെ പ്രലോഭനത്തിൽ വീണുപോയ ഒരു രാജ്യമായിരുന്നു ദക്ഷിണാഫ്രിക്ക എന്ന് ശക്തമായി പറയുന്ന നാടകമായിരുന്നു സാംസൺ. ബ്രിട്ടീഷ് നാടകകൃത്ത് റൊണാൾഡ് ഹാർവുഡ് എഴുതി അതുൽ കുമാർ സംവിധാനം ചെയ്ത ഇന്ത്യൻ നാടകമാണ് 'ടേക്കിംഗ് സൈഡ്‌സ്'. സംഗീതവും കലയും രാഷ്ട്രീയവും സമൂഹത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു, കലാനിർമ്മിതികൾ എങ്ങനെ ധാർമിക പ്രശ്‌നങ്ങളെ നേരിടുന്നുവെന്നും സൂക്ഷ്മമായി പരിശോധിക്കുന്നു ഈ നാടകം. ഹിറ്റ്‌ലറിന്റെ തേഡ് റീഹ് കാലത്ത് ജീവിച്ചിരുന്ന സംഗീതജ്ഞൻ വിൽഹെം ഫർട്ട്‌വാംഗ്‌ലറുടെ ജീവിതത്തെ അന്വേഷിക്കുന്നതാണ് അതുൽ കുമാറിന്റെ നാടകം. നിറഞ്ഞ സദസിൽ ശ്രദ്ധയാകർഷിച്ച മലയാള നാടകമാണ് കെ.എസ് പ്രതാപൻ സംവിധാനം ചെയ്ത 'നിലവിളികൾ മർമ്മരങ്ങൾ ആക്രോശങ്ങൾ'. മദ്ധ്യതിരുവിതാംകൂറിലെ ഒരു യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബത്തിലെ ആന്തരിക സംഘർഷങ്ങളുടെ കഥയാണ് നാടകത്തിന്റേത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |