ചാലക്കുടി: കാലം തെറ്റിയ കാലാവസ്ഥയുടെ ദുരിതങ്ങൾ കാർഷികമേഖലയെ ദുർബലപ്പെടുത്തുമ്പോൾ ഒരു തിരുവാതിര ഞാറ്റുവേല കൂടി പിറവിയെടുത്തു. തിരുമുറിയാതെ മഴയും അതോടൊപ്പം മണ്ണിലേക്ക് ഇറങ്ങുന്ന സൂര്യപ്രകാശവും തിരുവാതിരയെ മറ്റ് ഞാറ്റുവേലകളിൽ നിന്നും പ്രശസ്തമാക്കുന്ന പരമ്പരാഗത കൃഷി രീതിയുമെല്ലാം പോയി മറഞ്ഞു.
പഴയകാല കാർഷിക സമ്പ്രദായങ്ങൾ പലതും പിന്തുടരുകയാണ് പോട്ടയിലെ ജൈവ കർഷകൻ തുമ്പരത്തി ശിവരാമൻ. വിരൽ നട്ടാലും വേരുപിടിക്കുമെന്ന പഴഞ്ചൊല്ലും തിരുവാതിര ഞാറ്റുവേലയ്ക്ക് അക്കാലത്തെ കർഷകർ നൽകി. ഒരു കാലത്ത് കേരളത്തിൽ സമ്പത്തിന്റെ സ്രോതസായിരുന്നു കുരുമുളകും കുരുമുളക് കൃഷിയും. ഇവയുടെ ഞാറ്റുവേല എന്നുകൂടി തിരുവാതിരയ്ക്ക് ഇരട്ടപ്പേരുണ്ട്. മറ്റ് 26 ഞാറ്റുവേലകളുടെയും ദൈർഘ്യം പതിമൂന്നര ദിവസമാണെങ്കിൽ തിരുവാതിരയ്ക്ക് മാത്രം പതിനാലരയാണ്. ആർത്തലയ്ക്കുന്ന മഴയും മലവെള്ളപ്പാച്ചിലും ഇല്ലാത്ത തിരുവാതിര ദിനരാത്രങ്ങളിൽ കുളങ്ങളും കിണറുകളും നിറഞ്ഞു കവിയുമായിരുന്നു.
മേടപ്പുലരിയിലെ അശ്വതി ഞാറ്റുവേലയിലൂടെയാണ് പൗരാണിക കാർഷിക കലണ്ടറിന്റെ തുടക്കം. പൊടി വിതകളും നെൽക്കൃഷിയുമാണ് അന്ന് തുടങ്ങുന്നത്. അശ്വതിയിൽ തീരാത്ത വിത്തിറക്കലിന്റെ വേളയാണ് തൊട്ടടുത്തു വരുന്ന ഭരണി ഞാറ്റുവേല. ഇഞ്ചിക്കും മഞ്ഞളിനും ചെറുകിഴകൾക്കും തുടക്കമിടുന്ന കാർത്തിക, ഓണക്കാലത്തേയ്ക്ക് കരുതുന്ന പയർ അടക്കമുള്ള കൃഷി തുടങ്ങുന്ന രോഹിണി, അങ്ങനെ പോകുന്നു മറ്റ് ഞാറ്റുവേലകൾ. കൃഷിഭവനുകളും സഹകരണ ബാങ്കും സംഘടിപ്പിക്കുന്ന തിരുവാതിരയാണ് ഈ കാലഘട്ടത്തിൽ അറിയപ്പെടുന്ന ഏക ഞാറ്റുവേല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |