തൃശൂർ: വിദ്യാലയങ്ങളിൽ ഗാന്ധി ജയന്തിയുടെ സേവനവാരത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ജില്ലയിൽ നടപ്പിലാക്കുന്ന 'കളി മുറ്റമൊരുക്കാം' പദ്ധതി മറ്റ് ജില്ലകൾക്ക് മാതൃകയെന്ന് സ്പീക്കർ എം.ബി രാജേഷ്. ജാതിമത ഭേദമന്യേ ജനപങ്കാളിത്തത്തോടെ അക്ഷരത്തിന്റെയും അറിവിന്റെയും ഉത്സവമായാണ് പ്രവേശനോത്സവങ്ങളെ മാറ്റേണ്ടത്.
ഇതിന് മുന്നോടിയായി തൃശൂരിൽ നടത്തുന്ന ശുചീകരണ പരിപാടി മറ്റ് ജില്ലകൾക്കും ഉൾക്കൊള്ളാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന 'കളിമുറ്റം ഒരുക്കാം' എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം വരടിയം ഗവ.യു പി സ്‌കൂളിൽ ഓൺലൈനായി നിർവഹിക്കുകയായിരുന്നു സ്പീക്കർ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് അദ്ധ്യക്ഷനായി. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ വിശിഷ്ടാതിഥിയായി. സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയുടെ സംഗീതാർച്ചന നടന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.വി വല്ലഭൻ, പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി, ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ്, കേരളശുചിത്വ മിഷൻ ഡയറക്ടർ പി. ഡി ഫിലിപ്പ്, വിദ്യാഭ്യാസ ഉപഡയറക്ടർ ടി. വി മദന മോഹനൻ, ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ടി. എസ് ശുഭ, ഡയറ്റ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ശ്രീജ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ശുചീകരണം തുടരും
ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ നടക്കുന്നതിനാൽ പരീക്ഷാ കേന്ദ്രങ്ങളായ വിദ്യാലയങ്ങളിൽ ഒക്ടോബർ 18 ന് ശേഷമാണ് ശുചീകരണ പരിപാടികൾ തുടരുക. എട്ട് വരെ ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന ശുചീകരണ പരിപാടിയുടെ ഏകോപനം നിർവഹിക്കുന്നത് ശുചിത്വ മിഷനാണ്. സംസ്ഥാനത്ത് തൃശൂരിൽ മാത്രം നടക്കുന്ന പരിപാടിയാണ് കളിമുറ്റം ഒരുക്കാം. വ്യത്യസ്ത വകുപ്പും വിദ്യാർത്ഥി യുവജന സംഘടനകൾ, അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സംഘടനകൾ, സന്നദ്ധ സംഘടനകൾ, പൂർവവിദ്യാർത്ഥികൾ, പൂർവ അദ്ധ്യാപകർ, എൻ.എസ്.എസ്, കരിയർ ഗൈഡൻസ് എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ ശുചീകരണ പരിപാടികളിൽ അണിനിരക്കും. ഒക്ടോബർ എട്ട് മുതൽ ജനപ്രതിനിധികളും വിദ്യാഭ്യാസ ഓഫീസർമാരും ചേർന്ന സംഘങ്ങൾ സ്‌കൂളുകൾ സന്ദർശിച്ച് വിലയിരുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |