ചാലക്കുടി: കെ.എസ്.ആർ.ടി.സിയുടെ മലക്കപ്പാറ വിനോദ യാത്ര ഹിറ്റായതോടെ നിറുത്തിവച്ച ജംഗിൾ സഫാരി പുനഃരാരംഭിക്കാൻ തുമ്പൂർമുഴി ഡി.എം.സി തീരുമാനം. ഒക്ടോബർ 9ന് ചാലക്കുടിയിൽ നിന്നാണ് ജംഗിൾ സഫാരി വീണ്ടും തുടങ്ങുന്നത്. കൊവിഡിനെ തുടർന്ന് നിലച്ച കാട്ടിലെ യാത്ര കൂടുതൽ ആകർഷകമാക്കുമെന്ന് ഡി.എം.സി ചെയർമാൻ കൂടിയായ ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ അറിയിച്ചു.
പുതിയ സെക്രട്ടറി ചുമതലയേറ്റതോടെ തുമ്പൂർമുഴിയിൽ വികസന പ്രവർത്തനങ്ങൾ താളം തെറ്റിയെന്നും ആരോപണമുണ്ട്. ഇവിടുള്ള മൂന്നു വാഹനങ്ങളിൽ രണ്ടും കട്ടപ്പുറത്തായി. ഇവ നേരെയാക്കുന്നതിനോ പാർക്കിലെ ലക്ഷങ്ങൾ വിലമതിക്കുന്ന ഉപകരണങ്ങൾ സംരക്ഷിക്കുന്നതിനോ ശ്രദ്ധയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് വെല്ലുവിളിയായി കെ.എസ്.ആർ.ടി.സിയുടെയും ഉല്ലാസയാത്ര.
ജംഗിൾ സഫാരിയിൽ
നിലവിൽ മലക്കപ്പാറ വരെ നടത്തിയിരുന്ന യാത്രാ പാക്കേജിന് പുറമേ മൈലാടുംപാറ ഉൾപ്പെടുത്തുന്നതാണ് പുതിയ പരിഷ്‌കാരം. വിനോദ സഞ്ചാരികളുടെ സൗകര്യാർത്ഥം ജില്ലയുടെ ഏത് ഭാഗത്ത് നിന്നുമുള്ള, ജംഗിൾ സഫാരി നടത്താൻ ആഗ്രഹിക്കുന്ന പത്തുപേരെങ്കിലും അടങ്ങുന്ന യാത്രാ സംഘത്തെ നിശ്ചിത സ്ഥലത്ത് നിന്ന് ചാലക്കുടിയിലേയ്ക്ക് കൊണ്ടുവരികയും തിരികെ എത്തിക്കുകയും ചെയ്യുന്ന സൗകര്യവുമുണ്ടാകും.
90 കിലോമീറ്ററോളം നീണ്ട യാത്രയാണ് ജംഗിൾ സഫാരി. തുമ്പൂർമുഴി, ശലഭോദ്യാനം, തൂക്കുപ്പാലം അതിരപ്പിള്ളി, വാഴച്ചാൽ, ചാർപ്പ വെള്ളച്ചാട്ടങ്ങൾ പെരിങ്ങൽകുത്ത്, ഷോളയാർ ഡാമുകൾ, ആനക്കയം, മലക്കപ്പാറ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സന്ദർശനം നിലവിലെ പദ്ധതിയിൽ ഉൾപ്പെടും.
ഗൈഡിന്റെ സേവനം, ഭക്ഷണം, കുടിവെള്ളം, പ്രവേശന ടിക്കറ്റ് എന്നിവ അടങ്ങുന്ന പാക്കേജിന് 1200 രൂപയാണ് ഈടാക്കുന്നത്
ആനവണ്ടിയിൽ ഉല്ലാസയാത്ര
കെ.എസ്.ആർ.ടി.സിയുടെ മലക്കപ്പാറയിലേക്കുള്ള പ്രത്യേക യാത്ര ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനെ അങ്കലാപ്പിലാക്കിയെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് പെട്ടെന്നുള്ള തീരുമാനം. ചാലക്കുടി സ്റ്റാൻഡിൽ നിന്നും യാത്രക്കാരെ മലക്കപ്പാറയിലേക്ക് കൊണ്ടുപോയി തിരികെ എത്തിക്കുന്ന കെ.എസ്.ആർ.ടി.സി പാക്കേജിന് 204 രൂപമാത്രമാണ് ഈടാക്കുന്നത്. അവധി ദിസങ്ങളിൽ നടത്തുന്ന യാത്രയ്ക്ക് വലിയ പ്രചരണം ഇതിനകം കൈവന്നു. ഇതുമൂലം കൂടുതൽ ട്രിപ്പുകൾ തുടങ്ങാൻ ആനവണ്ടിക്കാർ തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. ഭക്ഷണം, തുമ്പൂർമുഴി പ്രവേശനം കൂടി ഇവർ ഒരുക്കിയാൽ ടൂറിസം വിഭാഗത്തിന് വലിയ തിരിച്ചടിയാകും. ഇതെല്ലാം 500 രൂപയ്ക്ക സാധ്യമാകുമെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |