തൃശൂർ: ഒന്നര വർഷത്തിലേറെ നീണ്ട അടച്ചിടലിന് വിരാമമാകുന്നു. വിദ്യാലയങ്ങൾ നാളെ തുറക്കും. ജില്ലാതലത്തിൽ നടക്കുന്ന പ്രവേശനോത്സവം മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. അമ്മാടം സെന്റ്.ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിലും ഗവൺമെന്റ് എൽ.പി സ്‌കൂളിലുമായി നടക്കുന്ന പരിപാടിയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനാകും. ടി.എൻ. പ്രതാപൻ എം.പി, സി.സി. മുകുന്ദൻ എം.എൽ.എ എന്നിവരും പങ്കെടുക്കും. ജയരാജ് വാര്യർ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
തിരികെ തലേന്ന് എന്നൊരു പ്രത്യേക പരിപാടിയും ജില്ലയിൽ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് കണിമംഗലം എസ്.എൻ.ബി.എച്ച്.എസിൽ ഉച്ചക്ക് രണ്ടിന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. മേയർ എം.കെ. വർഗ്ഗീസ് അദ്ധ്യക്ഷനായിരിക്കും. കവി മുരുകൻ കാട്ടാക്കട മുഖ്യാതിഥിയാകും.
ഉച്ചഭക്ഷണം നാളെ മുതൽ തന്നെ
വിദ്യാലയം തുറക്കുന്ന ദിവസം തന്നെ ഉച്ചഭക്ഷണ വിതരണ പരിപാടിയും ആരംഭിക്കും. നൂൺമീൽ സൂപ്പർവൈസർമാരുടേയും ഓഫീസർമാരുടേയും നേതൃത്വത്തിൽ സ്‌കൂൾ സന്ദർശനമുൾപ്പടെ പൂർത്തിയായി വരുന്നു. ആരോഗ്യ പ്രവർത്തകരുടേയും പൊലീസ് അധികൃതരുടേയും ശ്രദ്ധയുമുണ്ടാകും. ബന്ധപ്പെട്ടവരുടെ നമ്പറുകൾ വിദ്യാലയത്തിൽ പ്രദർശിപ്പിക്കും.
നടത്തിയത് വിപുലമായ ഒരുക്കം
വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം മികച്ച ഒരുക്കങ്ങളാണ് നടത്തിയത്. ഓരോ വകുപ്പും നേരിട്ട് ഏറ്റെടുത്തു നടത്തേണ്ട പ്രവർത്തനങ്ങൾക്ക് ചുമതല നൽകി. യാത്രാപ്രശ്‌നം, ഫിറ്റ്നെസ് ഉൾപ്പടെയുള്ള വിഷയങ്ങൾ മാത്രം മുൻനിറുത്തി ആർ.ടി.ഒ, എക്‌സിക്യൂട്ടീവ് എൻജിനിയർമാർ എന്നിവരുടെ യോഗവും ജില്ലാഭരണകൂടം വിളിച്ചു ചേർത്തു. ജില്ലാ കളക്ടർ ഹരിത. വി. കുമാർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റർ, വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയങ്ങൾ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ തദ്ദേശസ്ഥാപന തലവൻമാരുടെ യോഗവും വിളിച്ചുചേർത്തു.
അണുനശീകരണത്തിന് അനുവദിച്ചത് 22,89,500 രൂപ
ഹാൻഡ്, വാഷ്, സോപ്പ്, ബക്കറ്റ് എന്നിവ വാങ്ങുന്നതിന് സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ജില്ലയ്ക്ക് മാത്രമായി 22,89,500 രൂപ അനുവദിച്ചു. ഹാൻഡ്‌വാഷ് ഉണ്ടാക്കാനുള്ള പരിശീലനവും ശാസ്ത്രരംഗത്തിന്റെ നേതൃത്വത്തിൽ അദ്ധ്യാപകർക്ക് നൽകി കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |