മാള: വിദ്യാലയത്തിന്റെ ഹൈടെക് വളർച്ച നോക്കി നിൽക്കാൻ മാത്രം യോഗമുണ്ടായ വിദ്യാർത്ഥികൾ ഒന്നിരിക്കാൻ വേണ്ടി ക്ലാസ് മുറിയിലെത്തി. വിദ്യാലയം അദ്ധ്യയനത്തിനായി തുറന്നാൽ ഇവർക്ക് പ്രവേശനം അന്യമാകും. പുത്തൻചിറ സർക്കാർ യു.പി സ്‌കൂൾ പഴയ പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിൽ നിന്ന് ആധുനിക സൗകര്യങ്ങളുള്ള ക്ലാസ് മുറിയിലേക്ക് പഠനം മാറ്റുമെന്ന് വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന 50 വിദ്യാർത്ഥികളാണ് പുറത്തുപോയത്.
ശ്രദ്ധ കെ.രാജ്, പ്രണവ്, സയനോര എന്നിവരും കഴിഞ്ഞ വർഷം ഏഴാം ക്ലാസ് പൂർത്തിയാക്കി ഹൈസ്‌കൂളിലേക്ക് പോയെങ്കിലും ഒരു ആഗ്രഹം പൂർത്തീകരിക്കാനാണ് വീണ്ടും വിദ്യാലയത്തിലെത്തിയത്. പുതിയ കെട്ടിടം നിർമ്മാണത്തിന്റെ ഓരോ ഘട്ടങ്ങളും നോക്കി കണ്ട ഇവർ ഒരുവട്ടം കൂടി വിദ്യാലയത്തിലേക്ക് എത്തിയപ്പോൾ അദ്ധ്യാപികമാരാണ് പുത്തൻ ക്ലാസ് മുറിയിലേക്ക് ക്ഷണിച്ചത്. അവിടെയിരുന്ന് ഏറെ നേരം മൂവരും സന്തോഷം പങ്കുവച്ചാണ് മടങ്ങിയത്.
കുട്ടികൾക്ക് വേറിട്ടനുഭവമാകാൻ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ആധുനിക രീതിയിലുള്ള കെട്ടിടം 2020 ഒക്ടോബറിലാണ് തുറന്നുകൊടുത്തത്. എന്നാൽ നാളിതുവരെ വിദ്യാലയം തുറന്ന് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ല. വിദ്യാലയ മുറ്റത്ത് നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിൽ ആകെ ഒമ്പത് മുറികളാണുള്ളത്. ആറ് ക്ലാസ് മുറികളും രണ്ട് ഓഫീസ് മുറികളും ഒരു സ്റ്റാഫ് റൂമും ഒരുക്കിയിട്ടുണ്ട്. ആധുനിക രീതിയിലുള്ള ശുചിമുറികളും കൈകഴുകാനുള്ള സൗകര്യങ്ങളുമുണ്ട്.
വിദ്യാലയത്തിലെ 146 കുട്ടികൾക്കും കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇരിപ്പിടങ്ങൾ പുതിയ ക്ലാസ് മുറികളിൽ ഒരുക്കിയിട്ടുണ്ട്. കൊവിഡ് മഹാമാരി കുട്ടികളെ വീട്ടിൽ ഓൺലൈൻ ക്ലാസുകളിലേക്ക് തളച്ചിട്ടതിൽ നിന്ന് വീണ്ടും വിദ്യാലയത്തിന്റെ മുറ്റത്തേക്ക് സ്വീകരിക്കുമ്പോൾ ഈ ആധുനിക ക്ലാസ് മുറികൾ അവർക്ക് മുന്നിൽ വേറിട്ട അനുഭവമായി മാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |