വടക്കാഞ്ചേരി: കേരളീയ ആയുർവേദ സമാജത്തിന്റെ നായകനെന്ന നിലയിൽ ആയുർവേദത്തെ ഉന്നതിയിലെത്തിക്കാൻ അഹോരാത്രം പ്രയത്‌നിച്ച, എം. മുരളീധരൻ 75 ന്റെ നിറവിൽ. നാരായണൻ നായരുടെയും, ജാനകി അമ്മയുടെയും മകനായി 1946ൽ ചെറുതുരുത്തിയിലാണ് ജനിച്ചത്.
സാമൂതിരി മാനവിക്രമൻ എട്ടൻ രാജയുടെ തീരുമാനപ്രകാരം ആയുർവേദ ആശുപത്രി തുടങ്ങിയാണ് 1902ൽ കോഴിക്കോട്ട് ആര്യവൈദ്യ സമാജം തുടങ്ങിയത്.
വൈദ്യരത്‌നം പി.എസ് വാര്യരായിരുന്നു ആദ്യ സെക്രട്ടറി. അദ്ദേഹം പിന്നീട് കോട്ടയ്ക്കൽ ആര്യ വൈദ്യശാല സ്ഥാപിച്ചു. അതേസമയം കൊച്ചി രാജാവ് കൊച്ചുണ്ണിത്തമ്പുരാൻ തൃശൂരിൽ വിഷ ചികിത്സാ ആശുപത്രി തുടങ്ങി. 1914ൽ സാമൂതിരിയും കൊച്ചി ഭരണാധികാരിയായ രാമവർമ്മ അപ്പൻ തമ്പുരാനും ചേർന്ന് ആര്യവൈദ്യ സമാജത്തെ കേരളീയ ആയുർവേദ സമാജമെന്ന പേരിൽ ചെറുതുരുത്തിയിലേക്ക് മാറ്റി സ്ഥാപിച്ചു. 1970കളുടെ അവസാനം ഷൊർണൂർ കേരളീയ ആയുർവേദ സമാജം പ്രസിഡന്റായിരുന്ന, പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്, അവിടെ കോൺഗ്രസ് യൂണിയൻ പ്രവർത്തനങ്ങൾക്കെത്തിയ മുരളീധരനെ കണ്ടുമുട്ടി. നേതൃപാടവം മനസിലാക്കിയ പൂമുള്ളിത്തമ്പുരാൻ, മുരളീധരനെ സന്തത സഹചാരിയാക്കി. ഏറെ പാരമ്പര്യമുള്ള സ്ഥാപനത്തെ വിശ്വസ്ത കരങ്ങളിൽ ഏൽപ്പിക്കണമെന്ന് നിർബന്ധമുണ്ടായിരുന്ന തമ്പുരാൻ 1982ൽ മുരളീധരനെ സമാജം ഡയറക്ടർ ബോർഡിലേക്ക് കൊണ്ടുവന്നു. തുടർന്ന് വൈസ് പ്രസിഡന്റാക്കി. സമാജം പുന:രുജ്ജീവിപ്പിക്കപ്പെട്ടു. അക്കാലത്ത് മുരളീധരൻ മാദ്ധ്യമ പ്രവർത്തകനുമായിരുന്നു. ചെറുതുരുത്തിയിൽ പ്രസും നടത്തിയിരുന്നു. കോൺഗ്രസ് നേതാവ് പി. ബാലന്റെ ശിഷ്യത്വത്തിൽ കെ. കരുണാകരന്റെ വിശ്വസ്തനായിരുന്ന മുരളീധരൻ അന്ന് കോൺഗ്രസിൽ സജീവമായിരുന്നു. പൂമുള്ളി തമ്പുരാനുമായുള്ള പരിചയമാണ് മുരളീധരനെ സമാജത്തെയും ആയുർവേദത്തെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചരിപ്പിക്കാൻ സഹായിച്ചത്. കലാമണ്ഡലം മുൻ ഡെവലപ്പ്‌മെന്റ് ഓഫീസർ ഇന്ദിരയാണ് ഭാര്യ. മക്കൾ: സന്ധ്യ മണ്ണത്ത്, സംഗീത.
പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കപ്പെട്ട ആദ്യത്തെ ആയുർവേദ ആശുപത്രിയും, ആയുർവേദ പാഠശാലയും, ഫാർമസിയും തുടങ്ങിയത് കേരളീയ ആയുർവേദ സമാജമാണ്. സമാജം തുടങ്ങിയത് ലാഭമുണ്ടാക്കാനല്ല. ഏറ്റവും നല്ല മരുന്നുണ്ടാക്കുകയാണ് ലക്ഷ്യം. ചികിത്സയിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഞാൻ തയ്യാറല്ല. വൈദ്യൻ കൽപ്പിക്കുന്നത് പ്രാവർത്തികമാക്കും.
എം. മുരളീധരൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |