തൃശൂർ: കേരളത്തിൻ്റെ തീരമേഖല കേന്ദ്രീകരിച്ച് തിമിംഗല ഛർദ്ദിയുടെ (ആംബർഗ്രീസ് ) കടത്തുമായി ബന്ധപ്പെട്ട് നിരവധി കണ്ണികൾ ഉളളതായി പൊലീസിന് വിവരം ലഭിച്ചു. രാജ്യാന്തര വിപണിയിൽ അഞ്ച് കോടിയിലേറെ രൂപ വിലമതിക്കുന്ന അഞ്ചേകാൽ കിലോഗ്രാം തിമിംഗല ഛർദ്ദിയുമായി വെള്ളിയാഴ്ച രാത്രി പിടിയിലായ രണ്ടുപേരിൽ നിന്നാണ് ഈ സൂചന ലഭിച്ചത്. ഇവർക്ക് എവിടെ നിന്നാണ് ആംബർഗ്രീസ് കിട്ടിയതെന്ന് ഇനിയും വ്യക്തമായിട്ടില്ല.
കണ്ണൂർ, തിരുവനന്തപുരം, കോഴിക്കോട്, കോയമ്പത്തൂർ, ബംഗ്ളൂരു എന്നിവിടങ്ങളിൽ നിന്ന് നിരവധി പേരാണ് ആംബർഗ്രീസ് ആവശ്യപ്പെട്ട് ഇവരെ ഫോണിൽ വിളിച്ചിരുന്നത്. ആവശ്യക്കാരെന്ന മട്ടിൽ പ്രതികളെ സമീപിച്ചാണ് പൊലീസ് കുടുക്കിയത്. ഒരു കിലോയ്ക്ക് ഒരു കോടി രൂപ നൽകാമെന്ന വാഗ്ദാനത്തിൽ പ്രതികൾ വീണു. പലരിലൂടെ കൈമറിഞ്ഞെത്തിയ ആംബർഗ്രീസ് ഗൾഫിലേക്ക് കടത്താൻ പ്രതികളായ ചാവക്കാട് പണ്ടാരത്തിൽ റംസീബ് (30), എറണാകുളം പള്ളുരുത്തി മുണ്ടത്തിൽ ബിനോജ് (30) എന്നിവർ ശ്രമിച്ചിരുന്നു. നേരത്തെ ഈ വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതോടെ കിലോയ്ക്ക് ഒരു കോടിക്ക് കച്ചവടം ഉറപ്പിച്ചശേഷം പണം റൊക്കമായി കൈമാറാനെന്ന വ്യാജേന ഇവരെ തൃശൂരിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് രാത്രി 9 മണിയോടെ ഇവരെ തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് പിടികൂടുകയായിരുന്നു.
പ്രതികളെ റിമാൻഡ് ചെയ്തു. ഇവരുമായി ബന്ധപ്പെട്ട സംഘങ്ങൾക്ക് വേണ്ടിയുളള തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. എ.സി.പിമാരായ ഗോപാലകൃഷ്ണൻ, രാജേഷ്, ഈസ്റ്റ് എസ്.എച്ച്.ഒ പി. ലാൽകുമാർ, എസ്.ഐമാരായ പ്രമോദ്, ഗീതു, ഷാഡോ പൊലീസ് സംഘാംഗങ്ങളായ എസ്.ഐ എൻ.ജി. സുവൃതകുമാർ, പി.എം. റാഫി, ജീവൻ, പഴനിസ്വാമി, ലിഗേഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ കുരുക്കിയത്.
ആംബർഗ്രീസ് അമൂല്യം
1982ലെ അന്താരാഷ്ട്ര കരാർ പ്രകാരമാണ് തിമിംഗലവേട്ടയ്‌ക്കൊപ്പം ആംബർ ഗ്രീസിന്റെ കൈമാറ്റവും നിരോധിച്ചത്. ഇന്ത്യ ഈ കരാർ അംഗീകരിച്ചിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപ് ചേറ്റുവയിൽ 30 കോടിയുടെ 19 കിലോഗ്രാം ആംബർഗ്രീസുമായി മൂന്ന് പേരെ ഫോറസ്റ്റ് ഫ്‌ളയിംഗ് സ്‌ക്വാഡ് പിടികൂടിയിരുന്നു. മീൻ പിടിക്കാൻ പോയവരിൽ നിന്നാണ് ഇത് ലഭിച്ചതെന്നായിരുന്നു ആ പ്രതികളുടെ മൊഴി. കേരളത്തിൽ ആദ്യമായി ചേറ്റുവയിലാണ് വലിയ അളവിൽ തിമിംഗല ഛർദ്ദി പിടിച്ചെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |