തൃശൂർ: ജില്ലയിലെ വിവിധയിടങ്ങളിൽ തുടർച്ചയായി അനുഭവപ്പെടുന്ന കാട്ടാന ആക്രമണം ചെറുക്കാൻ നടപടി കർശനമാക്കാൻ കളക്ടറുടെ ഇടപെടൽ. ചാലക്കുടി, മറ്റത്തൂർ, വരന്തരപ്പിള്ളി ആദിവാസി മേഖലകളിൽ വസിക്കുന്നവർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ യോഗത്തിലാണ് കളക്ടർ ഹരിത വി. കുമാർ നിർദ്ദേശം നൽകിയത്.
കോളനിയിൽ കാലങ്ങളായി താമസിക്കുന്നവർക്ക് ഭൂമിയില്ലെന്ന വിഷയം പരിഹരിക്കാൻ വനാവകാശ നിയമപ്രകാരമുള്ള സാദ്ധ്യത ആരാഞ്ഞ് നടപടിയെടുക്കണമെന്ന് ബന്ധപ്പെട്ട തഹസിൽദാർക്ക് നിർദേശം നൽകി. കോളനിയിലെ പ്രശ്‌നങ്ങൾ നേരിട്ട് വിലയിരുത്താൻ കളക്ടർ സ്ഥലം സന്ദർശിക്കും. എ.ഡി.എം: റെജി പി. ജോസഫ്, ചാലക്കുടി തഹസിൽദാർ രാജു, ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ ടി.ആർ. സന്തോഷ്, വിവിധ വനം റേഞ്ച് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.
മുപ്പതോളം കുടുംബങ്ങളെ മാറ്റി പാർപ്പിക്കും
കാട്ടാന ആക്രമണം ഏറ്റവും രൂക്ഷമായ കാരിക്കടവ്, ചീനിക്കുന്ന് കോളനികളിൽ അടിയന്തരമായി കാട്ടാന ശല്യം തടയുന്നതിന് ഫെൻസിംഗ് സംവിധാനം ഏർപ്പെടുത്തും. രണ്ടു കോളനികളിലുമായി താമസിക്കുന്ന 30 ഓളം കുടുംബങ്ങളുടെ അടിസ്ഥാന സൗകര്യം പരിഹരിക്കാൻ തീരുമാനിച്ചു. രണ്ടു കോളനികളിലും കൂടുതൽ വാച്ചർമാരെ നിയോഗിക്കും. ജനജാഗ്രതാ സമിതി യോഗം മാസത്തിൽ കാര്യക്ഷമമായി ചേർന്ന് കാര്യങ്ങൾ പരിഹരിക്കണം. മേഖലയിൽ കുടിവെള്ള സൗകര്യം ഏർപ്പെടുത്താനും വാഹന സൗകര്യമില്ലാത്തതിന്റെ പേരിൽ പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥികളെ സേ പരീക്ഷയെഴുതിക്കാനും യോഗത്തിൽ തീരുമാനിച്ചു.
വനമേഖലയിലുള്ളവർ മുന്നോട്ടുവച്ച ആവശ്യങ്ങൾ
ആദിവാസി മേഖലയിലുള്ളവർക്ക് ഭീഷണിയായ വന്യമൃഗങ്ങളുടെ ശല്യം തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ നടപടികളെടുക്കും
- ഹരിത വി. കുമാർ, കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |