തൃശൂർ: കരുവന്നൂർ, സഹകരണ ബാങ്കുകളിൽ നടന്ന ക്രമക്കേടുകളെ ന്യായീകരിക്കാനാവില്ലെന്ന് വിശദീകരിച്ച് സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ്. തൃശൂർ ഏരിയാ സമ്മേളനത്തിൽ ഉയർന്ന ചർച്ചകൾക്കുള്ള സംഘടനാ മറുപടിയിലാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വിശദീകരണം നൽകിയത്.
പാർട്ടിക്ക് പരാതി ലഭിച്ച സാഹചര്യത്തിൽ തന്നെ അന്വേഷണം നടത്തി. പക്ഷേ പ്രളയവും പിന്നാലെ വന്ന കൊവിഡുമുണ്ടാക്കിയ തിരക്കുകളിലാണ് നടപടി വൈകിയത്. ചുമതലയുണ്ടായിരുന്ന മുതിർന്ന നേതാവ് കൂടിയായ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിനെ സസ്‌പെൻഡ് ചെയ്തു. മേഖലയിലെ ജില്ലാ നേതാക്കൾ, ബാങ്ക് ഭരണസമിതിയംഗങ്ങൾ തുടങ്ങി തട്ടിപ്പ് നടത്തിയവർക്കെതിരെ കർശന ശിക്ഷാ നടപടിയെടുത്തു.
ഒരാൾക്ക് പോലും പാർട്ടിയുടെ സ്വാധീനമുപയോഗിച്ച് സഹായം ലഭിക്കില്ല. കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷ വേണമെന്നതാണ് നിലപാട്. കോർപറേഷനിൽ വിമതനെ വെച്ച് ഭരണം നടത്താനിടയായ സാഹചര്യം വരുത്തി വെച്ചതാണെന്നും പ്രതിനിധികളുടെ അഭിപ്രായ പ്രകടനത്തിന് ജില്ലാ സെക്രട്ടറി മറുപടി നൽകി. കൊക്കാലെ, കൂർക്കഞ്ചേരി അടക്കം ആറ് ഡിവിഷനുകളിലെ പരാജയം നേരിയ വോട്ടുകൾക്കാണ്. ഇത് വരുത്തിവെച്ചതാണ്. അയ്യന്തോൾ മേഖലയിലേക്കുള്ള ബി.ജെ.പിയുടെ വരവ് ഗൗരവകരമായി കാണണം. സെക്രട്ടറിയായി കെ. രവീന്ദ്രനെ തന്നെ വീണ്ടും തെരഞ്ഞെടുത്തു. വനിതാ പ്രാതിനിദ്ധ്യം മൂന്നായി ഉയർത്തിയ കമ്മിറ്റിയിൽ പീഡനാരോപണ പരാതി ഉയർന്ന നേതാവിനെ കമ്മിറ്റിയിൽ നിലനിറുത്തിയത് വിമർശനത്തിനിടയാക്കി. ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റിയംഗം ഗ്രീഷ്മ അജയഘോഷ്, പാട്ടുരായ്ക്കൽ ലോക്കൽ സെക്രട്ടറി വി.കെ. ഹാരിഫാബി, അഡ്വ. പി.കെ. ബിന്ദു എന്നിവാണ് പുതിയ വനിതാ അംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |