തൃശൂർ: വിവാദങ്ങളും സമരങ്ങളും നിറഞ്ഞു നിൽക്കുന്നതിനിടെ കെ. റെയിൽ പാതയുടെ പ്രരംഭ പ്രവർത്തനങ്ങൾക്ക് തൃശൂരിലും തുടക്കം. കഴിഞ്ഞ ദിവസം രാത്രി എത്തിയ ഉദ്യോഗസ്ഥർ സോമിൽ റോഡ് പ്രദേശത്ത് ഒഴിഞ്ഞുകിടക്കുന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കല്ലുകൾ സ്ഥാപിച്ചു. മഞ്ഞ നിറത്തിൽ പെയിന്റ് അടിച്ച് കല്ലുകളിൽ കെ. റെയിൽ എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്. അതേ സമയം തങ്ങളോട് ചോദിക്കാതെയാണ് കല്ലുകൾ സ്ഥാപിച്ചതെന്ന് സ്ഥലം ഉടമകൾ പറഞ്ഞു. പാത കടന്നുപോകുന്ന പൂങ്കുന്നത്തും കല്ലുകൾ സ്ഥാപിച്ചു. ഇതിനിടെ കെ. റെയിൽ പദ്ധതിക്കെതിരെ പ്രതിഷേധം ഉയർന്ന് തുടങ്ങി. കെ. റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ പ്രവർത്തകർ ഉദ്യോഗസ്ഥർ കല്ലിട്ട പ്രദേശങ്ങളിലെത്തി പ്രതിഷേധിച്ചു. ജില്ലയിലെ 35 വില്ലേജുകളിലൂടെയാണ് പാത കടന്നുപോകുക. തൃശൂർ താലൂക്കിലെ 16 വില്ലേജുകൾ ഇതിൽ ഉൾപ്പെടും.
കെ. റെയിൽ ജില്ലയിൽ പോകുന്നത് 35 വില്ലേജുകളിലൂടെ
ജില്ലയിലെ തൃശൂർ, പൂങ്കുന്നം, വിയ്യൂർ, കുറ്റൂർ, പല്ലിശ്ശേരി, പേരാമംഗലം, ചൂലിശ്ശേരി, കൈപ്പറമ്പ്, കാടുകുറ്റി, അണ്ണല്ലൂർ, ആളൂർ, കല്ലേറ്റുംകര, കല്ലൂർ തെക്കുമുറി, താഴെക്കാട്, കടുപ്പശ്ശേരി, മുരിയാട്, ആലത്തൂർ, ആനന്ദപുരം, മാടായിക്കോണം, പൊറത്തിശ്ശേരി, ഊരകം, ചേർപ്പ്, ചൊവ്വൂർ, വെങ്ങിണിശ്ശേരി, കണിമംഗലം, കൂർക്കഞ്ചേരി, ചെമ്മൻതട്ടി, ചേരാനല്ലൂർ, ചൂണ്ടൽ, ചൊവ്വന്നൂർ, എരനല്ലൂർ, പഴഞ്ഞി, പോർക്കളം, അഞ്ഞൂർ, അവണൂർ എന്നീ വില്ലേജുകളിലൂടെ സിൽവർ ലൈൻ കടന്നുപോകും.
തൃശൂർ താലൂക്കിൽ 16 വില്ലേജുകൾ
തൃശൂർ താലൂക്കിൽ മാത്രം 16 വില്ലേജുകളിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്. അഞ്ഞൂർ, അവണൂർ, ചേർപ്പ്, ചെവൂർ, ചൂലിശ്ശേരി, കൈപ്പറമ്പ്, കണിമംഗലം, കൂർക്കഞ്ചേരി, ഊരകം, കുറ്റൂർ, പല്ലിശ്ശേരി, പേരാമംഗലം, പൂങ്കുന്നം, തൃശൂർ, വെങ്ങിണിശ്ശേരി, വിയ്യൂർ എന്നീ വില്ലേജുകളാണ് തൃശൂർ താലൂക്കിലുള്ളത്.
മൂന്നിടത്ത് അടയാളമിട്ടു
ജില്ലയിലെ തൃശൂർ, പൂങ്കുന്നം, കൂർക്കഞ്ചേരി വില്ലേജുകളിൽ കെ. റെയിൽ പദ്ധതിക്ക് തുടക്കം കുറിച്ച് കല്ലിട്ടു. സിൽവർ ലൈൻ കടന്നുപോകുന്ന 11 ജില്ലകളിലും ഇതു സംബന്ധിച്ച വിജ്ഞാപനം നേരത്തെ പുറപ്പെടുവിച്ചിരുന്നു. നടപടിക്രമങ്ങൾക്കായി എല്ലാ ജില്ലകളിലും സ്‌പെഷൽ തഹസിൽദാർമാരെ നിയോഗിച്ചിട്ടുണ്ട്.
2013ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമം അനുസരിച്ച് ഏറ്റെടുക്കൽ മൂലമുണ്ടാകുന്ന ആഘാതം, ബാധിക്കപ്പെടുന്ന കുടുംബങ്ങൾ, നഷ്ടം സംഭവിക്കുന്ന വീടുകൾ, കെട്ടിടങ്ങൾ, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാർഗങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |