വടക്കാഞ്ചേരി: വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ഫ്രാൻസിസിനെ ഡ്യൂട്ടിക്കിടയിൽ മർദ്ദിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്ത കേസിൽ ഹൈക്കോടതി സീനിയർ അഭിഭാഷകർക്ക് ഒരു ദിവസം തടവും 20,250 രൂപ പിഴയും ശിക്ഷ. ഹൈക്കോടതി സീനിയർ അഭിഭാഷകനായ കൂർക്കഞ്ചേരി പള്ളത്ത് വീട്ടിൽ ചന്ദ്രൻ മകൻ അജീഷ്, പിതാവ് ചന്ദ്രൻ എന്നിവരെയാണ് വടക്കാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഇ.വി. റാഫേൽ ശിക്ഷിച്ചത്. 2013 ലായിരുന്നു കേസിനാസ്പദമായ സംഭവം. വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഫ്രാൻസിസ് മറ്റ് വാഹനങ്ങൾക്ക് മാർഗതടസം ഉണ്ടാക്കിയ കാർ മാറ്റാൻ ആവശ്യപ്പെട്ടതിൽ പ്രകോപിതരായ പ്രതികൾ ഹോം ഗാർഡിനോട് കയർക്കുകയും യൂണിഫോം വലിച്ചു കീറുകയും ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യാഗസ്ഥന്റെ കൃത്യനിർവഹണത്തിന് തടസം സൃഷ്ടിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്. എസ്.ഐ സിന്ധുവായിരുന്നു അന്വേഷണ ഉദ്യാഗസ്ഥ. പ്രോസിക്യൂഷനായി ടി.കെ. മനോജ് ഹാജരായി. പ്രതികൾ മനുഷ്യാവകാശ കമ്മിഷൻ, പട്ടികജാതി, പട്ടികവർഗ കമ്മിഷൻ, പൊലീസ് കംപ്ലയിന്റ് അതോറിറ്റി എന്നിവയിൽ പരാതി നൽകിയെങ്കിലും അതെല്ലാം തള്ളി. സി.ആർ.പി.എഫ് ഉദ്യോഗസ്ഥനായിരുന്ന ഫ്രാൻസിസ് ഉന്നത ബഹുമതികൾ നേടിയ ശേഷമാണ് ഹോം ഗാർഡായി വടക്കാഞ്ചേരിയിൽ ജോലിയിൽ പ്രവേശിച്ചത്.
നീതി എല്ലാവർക്കും തുല്യമാണെന്ന് തെളിഞ്ഞു
സത്യസന്ധമായി ജോലി ചെയ്യുന്നവർക്കുള്ള അംഗീകാരമാണ് കോടതി വിധി. ഏൽപ്പിച്ച ജോലി നിർവഹിക്കുന്നതിനിടയിലായിരുന്നു സംഭവം. വാഹനം പാർക്ക് ചെയ്യാൻ പാടില്ലാത്തിടത്ത് പാർക്ക് ചെയ്യുകയും, മാഗ്ഗതടസമുണ്ടായപ്പോൾ ഇടപെടുകയുമാണ് ചെയ്തത്. ആ സമയം മർദ്ദിച്ചു. മർദ്ദിച്ചവർ അഭിഭാഷകരാണെന്ന് അറിഞ്ഞിരുന്നില്ല. കൃത്യ നിർവഹണം നടത്തുന്നവരെ അഭിഭാഷകരായവർ തന്നെ തടസപെടുത്തിയത് ശരിയല്ല. വിരമിച്ച സൈനികനാണ്. സംസ്ഥാന സർക്കാർ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ ഹോം ഗാർഡുകളെ നിയമിച്ച അന്ന് മുതൽ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തു വരികയാണ്.
പി.വി. ഫ്രാൻസിസ്
ആറ്റത്ര പുത്തൂർ വീട്
(ഹോം ഗാർഡ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |