തൃശൂർ : തടവുകാരുടെ പരാതികൾക്ക് പരിഹാരം കാണാനായി ജയിൽ സൂപ്രണ്ടുമാർ നേരിട്ട് നടത്തുന്ന 'കച്ചേരി ' വിയ്യൂർ സെൻട്രൽ ജയിലിൽ ഊർജ്ജിതമാക്കി. എല്ലാ ദിവസം ഓരോ ബ്ലോക്കിലുമുള്ള തടവുകാരെ വിളിച്ചുവരുത്തി അവരുടെ ആവശ്യങ്ങളും അവർ ചെയ്യേണ്ട കാര്യങ്ങളും വിശദീകരിക്കുകയാണ് ലക്ഷ്യം. നേരത്തെയും ഇത്തരം നടപടി നടന്നിരുന്നെങ്കിലും പല സൂപ്രണ്ടുമാരും വ്യത്യസ്ത രീതിയിലാണ് നടപ്പാക്കിയിരുന്നത്. തടവുകാരെ ദിവസവും ഒന്നിച്ച് വിളിച്ചിരുത്തിയും ഒരു ദിവസം സൂപ്രണ്ട് നേരിട്ട് ബ്ലോക്കിലെത്തിയുമാണ് ആവലാതികൾ കേൾക്കുക. അവർ ഉന്നയിക്കുന്ന ആവശ്യങ്ങളും അപേക്ഷകളും സൂപ്രണ്ടിന് നടപ്പാക്കാൻ സാധിക്കുന്നതാണെങ്കിൽ നടപടികൾ എടുക്കാൻ അതാത് സെക്ഷനിലേക്ക് കൈമാറും. മേലധികാരികളുടെ അംഗീകാരം വേണ്ടതിന് ശുപാർശ നൽകും. ശിക്ഷാ തടവുകാരെ മാത്രമേ കച്ചേരിയിൽ പങ്കെടുപ്പിക്കൂ. സൂപ്രണ്ടിനേ കച്ചേരി നയിക്കാൻ അനുമതിയുമുള്ളൂ. വിയ്യൂരിൽ അറുന്നൂറോളം തടവുകാർ ഉണ്ടെങ്കിലും ശിക്ഷാ തടവുകാരുടെ എണ്ണം 402 പേരാണ്.
എല്ലാ പരാതികൾക്കും മറുപടി
കച്ചേരികളിൽ ലഭിക്കുന്ന പരാതികൾക്ക് കൃത്യമായ മറുപടി നൽകണമെന്നാണ് വ്യവസ്ഥ. പരാതികൾ എഴുതി നൽകാനുമാകും ബ്ലോക്കുകൾ സൂപ്രണ്ട് നേരിട്ട് സന്ദർശിക്കുമ്പോൾ തീർപ്പാക്കാൻ സാധിക്കാത്ത പരാതികളുടെ കാര്യം തടവുകാരെ അറിയിക്കും. തടവുകാർക്ക് ജോലിക്ക് ലഭിക്കുന്ന കൂലി കൃത്യമായി വീടുകളിലേക്ക് അയക്കുന്നവർ നിരവധിയുണ്ട്. ഒരു മാസത്തെ വേതനത്തിന്റെ പകുതിയേ അയക്കാനാകൂ. കച്ചേരികളിൽ പണം അയക്കുന്നതിന് ആവശ്യം ഉന്നയിച്ചാൽ ഉടനെ നടപടികൾ കൈക്കൊള്ളാറുമുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു.
വിയ്യൂർ സെൻട്രൽ ജയിൽ
ആകെ തടവുകാർ 675
ശിക്ഷാ തടവുകാർ 402
റിമാൻഡ് പ്രതികൾ 200
പരോളിലുള്ളവർ 73
കച്ചേരി പാലിക്കുന്നത് ഒരു കോടതിയിലെ നടപടിക്രമങ്ങളാണ്. അവരുടെ ആവശ്യം അവതരിപ്പിക്കാനുള്ള വേദി. എല്ലാ ദിവസവും രാവിലെയാണ് കച്ചേരി.
ആർ. സാജൻ
വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |