തൃശൂർ: സിറോ മലബാർ സഭയിൽ ഏകീകൃത കുർബാന അർപ്പണരീതി നടപ്പിലാക്കിയ ആദ്യദിവസമായ ഇന്നലെ, തൃശൂരിൽ മിക്ക പള്ളികളിലും പുതിയ രീതിയിൽ കുർബാന അർപ്പിച്ചു. ചില പള്ളികളിൽ പഴയരീതി തന്നെ പിന്തുടർന്നു. മിക്കപള്ളികളിലും പൊലീസ് സുരക്ഷ ഉണ്ടായിരുന്നു. പുതിയ കുർബാനരീതി വേണമെന്നാവശ്യപ്പെട്ടും പഴയതുതന്നെ തുടരണമെന്നാവശ്യപ്പെട്ടും വിവിധ സ്ഥലങ്ങളിലും പ്രതിഷേധമുണ്ടായി. തൃശൂർ അതിരൂപതയിൽ 225 പള്ളികളിൽ ഇരുപതോളം എണ്ണത്തിലാണ് പഴയരീതിയിൽ നടന്നതെന്ന് അതിരൂപത അധികൃതർ അറിയിച്ചു.
എന്നാൽ നൂറോളം സ്ഥലങ്ങളിൽ പഴയരീതി പിന്തുടർന്നതായി ഇതിനായി വാദിച്ച വൈദികർ അവകാശപ്പെട്ടു. കുർബാന മാറ്റം നടപ്പാക്കണമെന്ന് ബിഷപ്പ് കർശന നിർദ്ദേശം നൽകിയിട്ടും മുഴുവനായും പാലിക്കപ്പെട്ടില്ല. ശനിയാഴ്ച രാത്രി ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ വൈദികർ തടഞ്ഞുവയ്ക്കുകയും പഴയരീതി തുടരാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. വെട്ടുകാട് സെന്റ് ജോസഫ്‌സ് പള്ളിയിൽ പഴയരീതി പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ബാനർ ഉയർത്തി പ്രതിഷേധിച്ചു. പുതിയ രീതി പൂർത്തിയായ ശേഷമായിരുന്നു പ്രതിഷേധം.
പഴയരീതിയിൽ തുടരാൻ തീരുമാനിച്ച ഇരിങ്ങാലക്കുട രൂപതയിൽ പുതിയ കുർബാനയ്ക്കായി പ്രതിഷേധം നടന്നു. ഒരു പള്ളിയിൽ ബിഷപ്പിന്റെ നിർദ്ദേശം അവഗണിച്ച് പുതിയരീതി നടന്നു. 134 പള്ളികളാണ് രൂപതയുടെ കീഴിലുള്ളത്. കൊറ്റനെല്ലൂർ പള്ളിയിലാണ് പുതിയത് നടത്തിയത്. ലൂർദ്ദ് പള്ളിയിൽ തൃശൂർ അതിരൂപതയുടെ ഏകീകൃത രീതിക്ക് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് തുടക്കം കുറിച്ചു.
പ്രതിഷേധവുമായി ബിഷപ്പ് ഹൗസിൽ
ഇരിങ്ങാലക്കുട : സിനഡ് തീരുമാന പ്രകാരമുള്ള ഏകീകൃത കൂർബാന നടന്നില്ലെന്ന് ആരോപിച്ച് കടുപ്പശ്ശേരി തിരുഹൃദയ ദേവാലയത്തിൽ വിശ്വാസികൾ പ്രതിഷേധിച്ചു. രാവിലെ 8 മണിയുടെ രണ്ടാമത്തെ കുർബാനയുടെ സമയത്ത് പുതിയ കുർബാന രീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികൾ കടുപ്പശ്ശേരി വികാരി ജെയ്സൺ കുടിയിരിക്കലിനെ തടഞ്ഞുവച്ചു.
ആളൂർ പൊലീസ് എത്തിയാണ് വികാരിയെ മോചിപ്പിച്ചത്. തുടർന്ന് ഇടവകയിൽ ഭിന്നപ്പ് ഉണ്ടാക്കുകയും അഴിമതി ആരോപണം ഉള്ള വികാരിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികൾ ഇരിങ്ങാലക്കുട രൂപതാ ആസ്ഥാനത്ത് എത്തുകയായിരുന്നു. രൂപതാ ബിഷപ്പ് പോളി കണ്ണുക്കാടനുമായും മറ്റ് വികാരിമാരുമായി പ്രതിഷേധക്കാർ ചർച്ച നടത്തിയെങ്കിലും പള്ളി വികാരിയെ സ്ഥലം മാറ്റാതെ പ്രതിഷേധക്കാർ പിരിഞ്ഞ് പോകില്ല എന്ന നിലപാടിൽ തന്നെ തുടർന്നു.
അതേസമയം രൂപതയിൽ ജനാഭിമുഖ കുർബാന തുടരാൻ രൂപതാ ബിഷപ് മാർ പോളി കണ്ണൂക്കാടൻ അനുമതി നൽകിയിരുന്നു. ശനിയാഴ്ച രാത്രി വൈദിക കൂട്ടായ്മയുമായി നടത്തിയ ചർച്ചയിലാണ് ഉപാധികളില്ലാതെ നിലവിലെ ജനാഭിമുഖ കുർബാന തുടരാൻ അനുമതി നൽകിയത്. സിനഡ് തീരുമാനപ്രകാരമുള്ള ഏകീകൃത വിശുദ്ധകുർബാന അർപ്പണ രീതിക്ക് പ്രായോഗിക ബുദ്ധിമുട്ടുകൾ ഇടവക വികാരിമാരും ഇടവക പ്രതിനിധികളും അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |