തൃശൂർ: ഇടനിലക്കാർ സൃഷ്ടിക്കുന്ന തടസം മറികടന്ന് അയൽസംസ്ഥാനങ്ങളിൽ നിന്ന് വീണ്ടും നേരിട്ട് പച്ചക്കറി സംഭരിക്കാൻ, അടുത്തയാഴ്ച ധാരണാപത്രത്തിൽ ഒപ്പിടുന്നതോടെ പച്ചക്കറിവിലയിൽ കുറവുണ്ടായേക്കും. കാലങ്ങളായി ഇടനിലക്കാർ വഴിയാണ് തമിഴ്‌നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി കേരളത്തിലെത്തിക്കുന്നത്.
അതുകൊണ്ട് ഇവരെ ഒഴിവാക്കി കർഷകരെ കണ്ടെത്താനും അവരിൽ നിന്ന് പച്ചക്കറി ശേഖരിക്കാനുമുള്ള തീവ്രയത്‌നത്തിലാണ് ഹോർട്ടി കോർപ്പ്.
പൊതുവിപണിയിൽ സർക്കാർ സംവിധാനങ്ങളുടെ ഇടപെടലിലൂടെയേ വില കുറക്കാൻ കഴിയൂ എന്നതിനാൽ ഹോർട്ടികോർപ്പിന്റെ ഇടപെടൽ നിർണ്ണായകമാകും. മൊത്തവിപണിയിൽ വിലക്കുറവുണ്ടെങ്കിലും സാധാരണക്കാരന്റെ ആശ്രയമായ ചില്ലറ വിപണിയിൽ അത് പ്രകടമല്ല. ഹോർട്ടികോർപ്പിൽ താരതമ്യേന ന്യായവിലയാണെങ്കിലും എല്ലാ പച്ചക്കറിയും ലഭ്യവുമല്ല. പല ഇനങ്ങൾക്കും ആഴ്ചകൾക്ക് മുൻപ് നിശ്ചയിച്ച വിലയിൽ ഹോർട്ടികോർപ്പ് മാറ്റം വരുത്തുന്നില്ലെന്നും പറയുന്നു. അതുകൊണ്ട് കമ്പോള വിലയേക്കാൾ നേരിയ വർദ്ധനയുമുണ്ടാകാം.
സാദ്ധ്യമായ ഇടങ്ങളിലെല്ലാം കൃഷി ചെയ്യുന്നതിലൂടെ പച്ചക്കറിക്ക് അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന രീതിയിൽ മാറ്റമുണ്ടാക്കാനാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഹോട്ടികോർപ്പ് വഴി അയൽ സംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറി ശേഖരിച്ച് വിപണിയിലെത്തിക്കുന്നുണ്ടെങ്കിലും ആഭ്യന്തരകൃഷി വ്യാപിപ്പിക്കാതെ വിലക്കയറ്റം പിടിച്ചുനിറുത്താനാവില്ല. അതേസമയം, ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ജൈവ കാർഷിക മിഷൻ രൂപീകരിക്കുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് കഴിഞ്ഞദിവസം കൃഷിമന്ത്രി പി.പ്രസാദ് വ്യക്തമാക്കിയിരുന്നു.
നാട്ടിലെ കൃഷി വെള്ളത്തിൽ
വീട്ടിൽ അടച്ചുപൂട്ടിയിരുന്ന കൊവിഡ് കാലത്ത് വ്യാപകമായി ഫ്‌ളാറ്റുകളിലും സ്വകാര്യസ്ഥാപനങ്ങളിലും അടക്കം കൃഷി ചെയ്തിരുന്നെങ്കിലും കൊവിഡ് കുറഞ്ഞതിന് പിന്നാലെ എല്ലാം തുറന്നതോടെ കൃഷിയോടുളള ആവേശം കുറഞ്ഞു. ഇതിനിടയിൽ നിറുത്താതെ പെയ്ത കാലവർഷവും കാലം തെറ്റി തുടർന്ന തുലാവർഷവും കൃഷി വെള്ളത്തിൽ മുക്കി. വൃശ്ചികം പിന്നിടാറായിട്ടും മാവ്, പ്‌ളാവ് തുടങ്ങിയവ പൂത്തു തുടങ്ങിയിട്ട് പോലുമില്ല. അതിനാൽ മാങ്ങ, ചക്ക തുടങ്ങിയവയുടെ ലഭ്യതയും ഈയാണ്ടിൽ കുറഞ്ഞേക്കും.
വിലകൂടിയ ഇനങ്ങൾ
വെണ്ട: 65
മാങ്ങ: 64
തക്കാളി: 61
ബീൻസ്: 60
വഴുതന: 56
കുറഞ്ഞത്
ഇളവൻ: 25
ചേന: 21
മത്തൻ: 15
മരച്ചീനി: 15
കാബേജ് : 32
വിലകൂടിയ ഇനങ്ങൾ
വെണ്ട: 60
വഴുതന: 50
തക്കാളി: 60
ബീൻസ്: 60
കാബേജ് : 75
കുറഞ്ഞത്
മാങ്ങ: 30
ചേന: 20
മത്തൻ: 20
മരച്ചീനി: 16
സവാള: 40
പൊതുവിപണിയിലെ വില കൃത്യമായി മനസിലാക്കി അതിനേക്കാൾ കുറവാണ് ഹോർട്ടികോർപ്പിൽ പച്ചക്കറികൾക്ക് വിലയിടുന്നത്. പ്രാദേശികമായി പച്ചക്കറി കിട്ടാനില്ല. കൂടുതൽ പച്ചക്കറി ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്.
ശബ്‌നം
ഡി.പി.സി. തൃശൂർ മാനേജർ
ഹോർട്ടികോർപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |