തൃശൂർ : പി.ജി ഡോക്ടർമാരുടെ സമരത്തെ തുടർന്നുള്ള മെഡിക്കൽ കോളേജിലെ പ്രതിസന്ധി അയയുന്നില്ല. പ്രതിസന്ധി കൂടുതൽ മേഖലയിലേക്കും. ശസ്ത്രക്രിയകൾ, സ്‌കാനിംഗ്, എക്‌സ്‌റേ, കാൻസർ രോഗികളുടെ ശസ്ത്രക്രിയ തുടങ്ങിയവയെല്ലാം പ്രതിസന്ധിയിലായി. പി.ജി ഡോക്ടർമാർ സമരം പ്രഖ്യാപിച്ചതോടെ ദൂരെ സ്ഥലങ്ങളിൽ നിന്നുള്ളവർ ഒ.പിയിലെത്തുന്നത് കുറഞ്ഞു. എന്നാൽ ജില്ലയിൽ നിന്നുള്ളവരെത്തുന്നുണ്ടെങ്കിലും ആവശ്യമായ ചികിത്സ ലഭിക്കുന്നില്ല. മണിക്കൂറുകളോളം കാത്തിരുന്നതിന് ശേഷം മാത്രമേ ഡോക്ടർമാരെ കാണാനാകുന്നുള്ളൂ. അനസ്‌ത്യേഷ്യ വിഭാഗത്തിൽ പി.ജി ഡോക്ടർമാരുടെ സേവനം ഏറെ ആശ്വാസകരമായിരുന്നു.
കാൻസർ വിഭാഗത്തിലും പ്രതിസന്ധി
പി.ജിക്കാരുടെ സമരം കാൻസർ വിഭാഗത്തെയും സാരമായി ബാധിച്ചു. കീമോ ഉൾപ്പെടെയുള്ളവ സമരത്തിന് മുമ്പ് നടന്നിരുന്ന രീതിയിൽ നടക്കുന്നില്ല. നേരത്തെ ദിവസവും നൂറോളം പേർക്ക് കീമോ ചെയ്തിരുന്നത് അമ്പതിലേറെ പേർക്ക് മാത്രമാക്കി. കാൻസർ വിഭാഗം ഒ.പിയിൽ മാത്രം ദിവസവും 200 ഓളം പേരാണെത്താറുള്ളത്. എന്നാൽ നിലവിൽ അവർക്ക് കൃത്യമായി സേവനം നൽകാനാകുന്നില്ല.
വാർഡുകളിൽ ഓട്ട പ്രദക്ഷിണം
ചികിത്സയിൽ കഴിയുന്ന രോഗികളെ കൃത്യമായി സന്ദർശിച്ച് തുടർചികിത്സ നൽകാനാകാത്ത സ്ഥിതിയാണ് മുതിർന്ന ഡോക്ടർമാർക്കുള്ളത്. ഒരു വാർഡിലെ പകുതിയിലേറെ പേരെ സന്ദർശിക്കാനാകുന്നില്ല. ഡിസ്ചാർജ്ജ് പോലും കൃത്യമായി നൽകാനാകുന്നില്ലെന്നും ഡോക്ടർമാർ പറയുന്നു. രോഗികൾക്ക് വിടുതൽ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ മണിക്കൂറുകളോളം കാത്തിരിക്കണം. രാത്രി പത്ത് മണിക്കാണ് പലപ്പോഴും ഡിസ്ചാർജ്ജ് സർട്ടിഫിക്കറ്റ് ലഭിക്കുക. ഇത് മൂലം ദൂരെ സ്ഥലങ്ങളിലേക്ക് ടാക്‌സി വിളിച്ച് പോകേണ്ട സ്ഥിതിയാണ് പല രോഗികൾക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |