തൃശൂർ: നായ്ക്കൾക്കുണ്ടാകുന്ന പകർച്ചവ്യാധി കനൈൻ ഡിസ്റ്റംബർ തൃശൂർ കോർപറേഷൻ പരിധിയിൽ സ്ഥിരീകരിച്ചു. കിഴക്കേകോട്ട പ്രദേശത്തെ ഒരു നായയ്ക്കാണ് സ്ഥിരീകരിച്ചത്. തൃശൂർ കോർപ്പറേഷൻ വെറ്ററിനറി ഡോക്ടർ വീണയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധിച്ച് കോർപറേഷന്റെ കീഴിലുള്ള എബിസി സെന്ററിലേക്ക് നായയെ മാറ്റി. നായയെ വീട്ടിൽ വളർത്തുന്നവർ ജാഗരൂകരായിരിക്കണമെന്നും പകരാൻ സാദ്ധ്യതയുള്ള ഈ രോഗം നിർമ്മാർജ്ജനം ചെയ്യാനുള്ള മുൻകരുതൽ സ്വീകരിക്കണമെന്നും മേയർ എം.കെ. വർഗ്ഗീസ് അറിയിച്ചു.
കനൈൻ ഡിസ്റ്റംബർ വളരെ വേഗം പടരുകയും വൈറസ് നാഡീവ്യൂഹത്തെ ബാധിക്കുകയും ചെയ്യുന്നതിനാൽ നായ്ക്കൾ ചത്തൊടുങ്ങും. ഇത് പുറത്ത് അഴിച്ചുവിട്ട് വളർത്തുന്ന നായ്ക്കൾക്കാണ് കൂടുതൽ ഭീഷണി. നായ്ക്കളിൽ നിന്ന് പൂച്ചകൾക്കും മറ്റ് വളർത്തുമൃഗങ്ങൾക്കും അസുഖം പകരാം. എന്നാൽ മനുഷ്യരിലേക്ക് ഇത് പകരില്ല. തെരുവുകളിൽ വൈറസ് വ്യാപിച്ചാൽ ഗുരുതരമാകും.
ലക്ഷണങ്ങൾ ഇവ
കടുത്ത പനി
വയറിളക്കം
വിശപ്പിലായ്മ
കണ്ണിൽ നിന്നും മൂക്കിൽ നിന്നും സ്രവങ്ങൾ
വിറയൽ, ഛർദ്ദി
ശ്വാസതടസം
വേണ്ടത് വാക്‌സിനേഷൻ
പേ വിഷബാധയ്ക്ക് എതിരെയുള്ള കുത്തിവയ്പ്പ് പോലെ നായ്ക്കൾക്ക് പ്രധാനമാണ് എലിപ്പനി, ഡിസ്റ്റംബർ എന്നീ രോഗങ്ങൾ വരാതിരിക്കാനുള്ള പ്രതിരോധ കുത്തിവയ്പ്പും. അഞ്ച് രോഗങ്ങൾക്കെതിരേയുള്ള ഒറ്റ കുത്തിവെയ്പ്പാണ് നൽകുന്നത്. എല്ലാ വെറ്ററിനറി ആശുപത്രികളിലും ഇതിനുള്ള സൗകര്യമുണ്ട്. എല്ലാ വർഷവും ഇത് മുടങ്ങാതെ നൽകുകയെന്നതാണ് സംരക്ഷണത്തിനുള്ള പ്രധാനമാർഗമെന്ന് മൃഗചികിത്സാ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |