ഗുരുവായൂർ: മമ്മിയൂർ ക്ഷേത്രത്തിൽ പത്ത് ദിവസമായി നടന്നുവരുന്ന അതിരുദ്ര മഹായജ്ഞത്തിന് ഇന്ന് വസോർധാരയോടെ സമാപനം. ധാര മുറിയാതെ ശുദ്ധമായ പശുവിൻ നെയ്യ് ഹോമകുണ്ഡത്തിലേക്ക് ഹോമിക്കുന്ന ചടങ്ങാണ് വസോർധാര. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും.
ശ്രീരുദ്രം ജപിച്ച് ധാരമുറിയാതെ നെയ് ഹോമിക്കുന്ന വസോർധാര രാവിലെ 7.30ന് നടക്കും. ഇന്നലെ നടന്ന കലശാഭിഷേകച്ചടങ്ങിൽ മഹാദേവന് കലശങ്ങൾ കലൂർ കൃഷ്ണജിത്ത് നമ്പൂതിരിപ്പാട് അഭിഷേകം നടത്തി. പത്ത് ദിവസം പിന്നിട്ടപ്പോൾ മഹാദേവന് 1210 കലശങ്ങൾ അഭിഷേകം ചെയ്തു കഴിഞ്ഞു. സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി ഇന്നലെ രാവിലെ അമൃത വിശ്വവിദ്യാപീഠം റിസർച്ച് സ്‌കോളർ സൂരജ് സുബ്രഹ്മണ്യന്റെ ഭക്തി പ്രഭാഷണം, മണലൂർ ഗോപിനാഥനും സംഘവും അവതരിപ്പിച്ച പറയൻ തുള്ളൽ, വൈകീട്ട് നടന്ന ശ്രീ കലാക്ഷേത്രം കോഴിക്കോട് അവതരിപ്പിച്ച ശിവപൂജ നൃത്തശിൽപ്പം, തുടർന്ന് പ്രീത മുരളി, ആർദ്ര മുരളി എന്നിവരുടെ നൃത്തസന്ധ്യയും അരങ്ങേറി.
ഇന്ന് വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ. ഹരിഹരകൃഷ്ണൻ അദ്ധ്യക്ഷനാകും. ചടങ്ങിൽ മുരളി പെരുനെല്ലി എം.എൽ.എ, നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിൽ മമ്മിയൂർ ദേവസ്വം പുതിയതായി ആരംഭിക്കുന്ന ചികിത്സ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനവും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |