തൃശൂർ: കെ റെയിലിലെ ആശങ്കയകറ്റാൻ ജനസമക്ഷം വിശദീകരണവുമായി സർക്കാരും കെ റെയിൽ അധികൃതരും. കർശന സുരക്ഷാ വലയത്തിലായിരുന്നു സിൽവർലൈൻ പദ്ധതി വിശദീകരണ യോഗം. ജില്ലയിലെ മൂന്ന് മന്ത്രിമാരും എം.എൽ.എമാരും പങ്കെടുത്ത യോഗം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ആർ.ബിന്ദു ആശംസകൾ അർപ്പിച്ചു. കെ റെയിൽ എം.ഡി വി.അജിത്ത് കുമാർ പദ്ധതി വിശദീകരണം നടത്തി. തുടർന്ന് സംശയങ്ങൾക്ക് മറുപടി നൽകി. ജില്ലാ കളക്ടർ ഹരിത വി.കുമാർ, എം.എൽ.എമാരായ മുരളി പെരുനെല്ലി, പി.ബാലചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ, സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ്, കെ.കെ വത്സരാജ്, എ.ബി വല്ലഭൻ, ടി.എസ് പട്ടാഭിരാമൻ, അഡ്വ.കെ.ബി മോഹൻ ദാസ്, കെ.നന്ദകുമാർ, വി.എസ് പ്രിൻസ് തുടങ്ങിയവർ പങ്കെടുത്തു. കമ്പനി സെക്രട്ടറി അനിൽകുമാർ. ജി നന്ദിയും പറഞ്ഞു.
കെ റെയിൽ യുദ്ധപ്രഖ്യാപനമല്ല : രാജൻ
വിവാദ വ്യവസായത്തേക്കാൾ വികസനത്തിന്റെ വിപ്ലവത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് റവന്യൂമന്ത്രി കെ. രാജൻ പറഞ്ഞു. ജനങ്ങളുടെ ആശങ്കൾ പരിഹരിച്ചാകും കെ റെയിൽ സിൽവർലൈൻ അർദ്ധ അതിവേഗ പദ്ധതി നടപ്പിലാക്കുക. 2013 ലെ ഭൂമി ഏറ്റെടുക്കൽ, പുനരധിവാസം, പുനരധിവാസ നിയമം അനുസരിച്ചാകും ഭൂമിയേറ്റെടുക്കുക. ഭൂമിയേറ്റെടുക്കുന്നതിന് മുമ്പായി പദ്ധതിക്കാവശ്യമായ ഭൂമി എത്രയെന്ന് അതിർത്തി അടയാളപ്പെടുത്തി മനസിലാക്കുകയും പദ്ധതിയുടെ സാമൂഹിക ആഘാത പഠനം നടത്തുകയും വേണം. ഇതിന്റെ അടിസ്ഥാനത്തിൽ 2013 ലെ ആക്ട് അനുസരിച്ചാണ് 6 (1) കല്ലിടുന്നത്. വൈദ്യുതി യൂണിറ്റിന് ആറ് രൂപ നിരക്കിൽ കെ റെയിൽ പ്രവർത്തിക്കുന്നതിന് കിലോമീറ്ററിന് ടിക്കറ്റ് നിരക്ക് 2.75 രൂപയാണ് നിശ്ചയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി സൗഹാർദ്ദ മാർഗ്ഗം : കെ. രാധാകൃഷ്ണൻ
ഭാവി കേരളം എങ്ങനെയാണ് മാറേണ്ടത് എന്ന ഈ സർക്കാരിന്റെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ വിഭാവനം ചെയ്ത പദ്ധതിയാണ് സിൽവർലൈൻ അർദ്ധ അതിവേഗ റെയിൽ പാതയെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. കേരളത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്കുള്ള 530 കിലോമീറ്റർ ദൂരം നാല് മണിക്കൂറിനുള്ളിൽ എത്താൻ കഴിയുന്ന പരിസ്ഥിതി സൗഹൃദമായ ഗതാഗത മാർഗ്ഗമാണ് ഇത്. നമ്മുടെ നാടിന്റെ വികസനത്തിനും ജനതയുടെ സഞ്ചാരസ്വാതന്ത്ര്യത്തിനും ആവശ്യമായ പദ്ധതിയാണ് സിൽവർലൈൻ. പ്രകൃതിയെ നശിപ്പിച്ചുള്ള ഒരു പദ്ധതിയല്ല മറിച്ച് പരിസ്ഥിതിയെ സംരക്ഷിച്ച് മുന്നോട്ടുപോകുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു
സർവതലങ്ങളെയും സ്പർശിക്കുന്ന പദ്ധതി
കേരളത്തിന്റെ വികസനത്തിന്റെ സർവതലങ്ങളെയും സ്പർശിക്കുന്ന പദ്ധതിയാണ് സിൽവർലൈൻ അർദ്ധ അതിവേഗ പദ്ധതിയെന്ന് മന്ത്രി ഡോക്ടർ ആർ.ബിന്ദു അഭിപ്രായപ്പെട്ടു. കെ റെയിലിന് തുരങ്കം വെയ്ക്കുന്നവർ വികസനത്തെ എതിർക്കുന്ന സാമൂഹിക ദ്രോഹികളാണ്. ഇതിനെ അവജ്ഞയോടെ തള്ളിക്കളയണമെന്നും അവർ ആവശ്യപ്പെട്ടു.
പ്രതിഷേധക്കാരെ തുരത്താൻ ജലപീരങ്കി
കെ റെയിൽ സംബന്ധിച്ച് ജനങ്ങൾക്കുള്ള സംശയങ്ങൾ ദുരീകരിക്കുന്നതിനായി ടൗൺ ഹാളിൽ വിളിച്ച് ചേർത്ത വിശദീകരണ യോഗ സ്ഥലം കർശന സുരക്ഷാ വലയത്തിൽ. തൃശൂർ എ.സി.പി വി.കെ.രാജുവിന്റെ നേതൃത്വത്തിൽ നൂറോളം പൊലീസുകാരെയാണ് ടൗൺഹാളിനും പരിസരത്തും വിന്യസിപ്പിച്ചത്. ജലപീരങ്കി, ഫയർ എൻജിൻ എന്നിവയും സജ്ജമാക്കി. ടൗൺഹാൾ പരിസരം സി.സി.ടി.വിയുടെ നിരീക്ഷണത്തിലാക്കി. കൂടാതെ കെ റെയിൽ അധികൃതർ ഏർപ്പെടുത്തിയ സ്വകാര്യ സുരക്ഷാ എജൻസിയും സ്ഥലത്തുണ്ടായിരുന്നു. എന്നാൽ യോഗത്തിൽ എതിർ ശബ്ദങ്ങൾ ഉയർന്നില്ല. അനുകൂലിക്കുന്നവർ മാത്രമാണ് പങ്കെടുത്തത്.
ഭൗതിക സാഹചര്യം ഇല്ലാത്തതിനാലാണ് കേരളത്തിൽ വ്യവസായം വളരാത്തത്. കെ റെയിൽ പോലുള്ള ഇത്തരം വലിയ പദ്ധതികൾ വ്യവസായങ്ങൾക്ക് കൂടുതൽ ഗുണം ചെയ്യും. ചേംബർ ഒഫ് കോമേഴ്സ് കെ റെയിൽ പദ്ധതിയെ സ്വാഗതം ചെയ്യുന്നു
ടി.എസ്.പട്ടാഭിരാമൻ
ചേംബർ ഒഫ് കോമേഴ്സ്
കെ റെയിൽ പദ്ധതി വരുന്നത് പ്രിൽഗ്രീം ടൂറിസത്തിനും ആയൂർവേദ ടൂറിസത്തിനും എറെ ഗുണകരമാകും. ഗുരുവായൂർ പോലുള്ള സ്ഥലങ്ങളിലേക്ക് കൂടുതൽ പേർക്കെത്തിച്ചേരാൻ ഇതിലൂടെ സാധിക്കും.
അഡ്വ.കെ.ബി.മോഹൻ ദാസ്
ഗുരുവായൂർ ദേവസ്വം ചെയർമാൻ
തീർത്ഥാടന ടൂറിസത്തിന് ഏറെ പ്രയോജനകരമാണിത്. പദ്ധതി നിർവഹണത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് വിദേശ ബാങ്കുകളെ മാത്രം ആശ്രയിക്കാതെ ഇന്ത്യൻ ബാങ്കുകളെ സമീപിക്കുന്നത് ഉചിതമാകും.
കെ. നന്ദകുമാർ
കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്
കെ- റെയിൽ അലൈൻമെന്റിൽ പരിഷ്കാരങ്ങളുണ്ടാവും. അതേസമയം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച അലൈൻമെന്റിൽ മാറ്റംവരുത്തില്ല. പദ്ധതിയിൽ 1850 മീറ്റർ വളവുകളാണുള്ളത്. 200 കിലോമീറ്റർ വേഗത്തിൽ ഒരു ട്രെയിൻ ഓടുന്നതിന് ഇത്ര മീറ്റർ വളവേ അംഗീകരിക്കാനാവൂ. അതിൽ കൂടുതൽ വളവുണ്ടേൽ വേഗത കുറയ്ക്കേണ്ടി വരും.
വി. അജിത് കുമാർ
മാനേജിംഗ് ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |