തൃശൂർ: ജില്ലയിൽ കൊവിഡ് വ്യാപനം അതിവേഗത്തിൽ. കഴിഞ്ഞ പത്ത് ദിവസത്തിനകം കൊവിഡ് സ്ഥിരീകരിച്ചത് 16295 പേർക്ക്. ജനുവരി ഒന്നു മുതൽ ഒമ്പത് വരെ 3283 പേർക്ക് മാത്രമാണ് രോഗമെങ്കിൽ തുടർന്നുള്ള പത്ത് ദിവസത്തിൽ അഞ്ചിരട്ടിയിലേറെ വർദ്ധനവുണ്ടായി. ഈ മാസം ഇതുവരെ രോഗം സ്ഥരീകരിച്ചവരുടെ എണ്ണം 19578 ആയി.
രണ്ടാം തരംഗത്തേക്കാൾ ഉയർന്ന തോതിലാണ് ഇത്തവണ രോഗവ്യാപാനം. ജില്ലയിൽ 89 ദിവസത്തിന് ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണം 3500 കടക്കുന്നത്. ഈമാസം 13 മുതലാണ് വൻതോതിൽ വ്യാപനമുണ്ടായത്. 13ന് 1067 എത്തിയ കൊവിഡ് 14ന് 1389 ലേക്ക് ഉയർന്നു. 15ന് 1731ലേക്ക് കുതിച്ചു. അടുത്ത ദവിസം 31പേർക്ക് കുറഞ്ഞ് 1700 ആയി. 17ന് 1861ലേക്കും 18ന് 2622ലേക്കും കൊവിഡ് കണക്ക് എത്തി. ഇന്നലെ അത് 3604 ആയി കുതിച്ചു.
ടെസ്റ്റ് പോസറ്റവിറ്റി 32.86 ശതമാനമായി ഉയർന്നു. ചൊവ്വാഴ്ച 31.01 ആയിരുന്നു ടി.പി.ആർ നിരക്ക്. നിയന്ത്രണം കടുപ്പിക്കുന്നുണ്ടെങ്കിലും രോഗവ്യാപനം കുറയ്ക്കാൻ സാധിക്കാത്ത സ്ഥിതി വിശേഷമാണ് നിലനിൽക്കുന്നത്. ഇതിനിടെ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം നൂറിലേക്ക് എത്താറായി. ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. 10,968 സാമ്പിളുകളാണ് ഇന്നലെ പരിശോധനയ്ക്ക് എടുത്തത്.
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കളക്ടർ ഹരിത വി. കുമാറിന്റെ നേതൃത്വത്തിൽ നടപടികൾ കർശനമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിയോജക മണ്ഡലം അടിസ്ഥാനത്തിൽ നോഡൽ ഓഫീസർമാരെ നിയമിക്കുന്നുണ്ട്. ഇന്ന് സംസ്ഥാനതലത്തിൽ ചേരുന്ന അവലോകന യോഗത്തിൽ രോഗവ്യാപനം കൂടുതലുള്ള ജില്ലകളിലൊന്നായ തൃശൂരിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള സാദ്ധ്യതയുണ്ട്.
ഇന്നലെ 3604 പേർക്ക് കൂടി കൊവിഡ്
ജില്ലയിൽ 3,604 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ ചികിത്സയിലുള്ള 513 പേരും വീട്ടുനിരീക്ഷണത്തിലുള്ള 12,990 പേരും ചേർന്ന് 17,107 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. 904 പേർ രോഗമുക്തരായി. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,69,876 ആണ്. 5,49,425 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്.
ക്ലസ്റ്ററുകൾ 39 ആയി
ജില്ലയിൽ നിലവിൽ 39 ക്ലസ്റ്ററുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, പൊലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്നു. എരുമപ്പെട്ടി സ്‌കൂളിലെ 13 അദ്ധ്യാപകർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. സ്‌കൂൾ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട അവലോകന യോഗം ഇന്ന് ചേരും. പ്രതിരോധ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങുന്ന മുന്നണി പോരാളികളിലേക്ക് രോഗം വ്യാപനം ഉണ്ടാക്കുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും നൽകുന്ന നിർദ്ദേശം പാലിക്കാൻ ജനങ്ങൾ പൂർണമായും സഹകരിക്കണം.- ഹരിത വി. കുമാർ, കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |