തൃശൂർ: നഗരത്തിലും പരിസരപ്രദേശങ്ങളിലും വ്യാപക തീപിടിത്തം. അരണാട്ടുകര സ്‌കൂൾ ഒഫ് ഡ്രാമ കാമ്പസിൽ കുട്ടികളുടെ നാടകാവതരണത്തിന് ഉപയോഗിക്കുന്ന പഴയ തിയറ്റർ കെട്ടിടം പൂർണമായും കത്തിനശിച്ചു. സമീപത്തെ പാടത്ത് നിന്നുള്ള തീ പടരുകയായിരുന്നു.
കാറ്റ് വീശുന്നതിനാൽ കരിയിലകളിലേക്കും വൃക്ഷങ്ങളിലേക്കും അതിവേഗത്തിലാണ് തീ പടർന്നത്. തൃശൂരിൽ നിന്നുള്ള അഗ്‌നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റെത്തി ഏറെ നേരത്തിനുശേഷമാണ് തീ അണച്ചത്. മേഖലയിൽ കനത്ത പുക ഉയർന്നത് റോഡ് ഗതാഗതത്തെയും ബാധിച്ചു.
അരണാട്ടുകര ചണ്ടിപ്പുലി പാടത്തും പുഴയ്ക്കലിൽ നിന്നും അയ്യന്തോളിലേക്കുള്ള വഴിയിലും പാടശേഖരത്തിൽ തീ പിടുത്തമുണ്ടായി. പാടശേഖരത്തെ പുൽപ്പടർപ്പുകളിൽ തീ പടർന്നത് ശക്തമായ കാറ്റിൽ അതിവേഗത്തിൽ ആളിപ്പടരുകയായിരുന്നു. ഇടയ്ക്ക് ഉണങ്ങാത്ത പുല്ലുകളും പളാസ്റ്റിക് അടക്കമുള്ളവയിലേക്കും തീ പടർന്നത് കനത്ത പുകയ്ക്കും കാരണമായി.
പുക ഏറെ നേരം തൃശൂർ കുന്നംകുളം അയ്യന്തോൾ റൂട്ടിൽ വാഹന ഗതാഗതത്തെ തകരാറിലാക്കി. പുകയെത്തുടർന്ന് മുന്നോട്ടുപോകാനാകാതെ വാഹനങ്ങൾ കുരുങ്ങിക്കിടന്നു. അഗ്‌നിരക്ഷാ സേനയെത്തി ഏറെനേരത്തിന് ശേഷമാണ് നിയന്ത്രണവിധേയമാക്കിയത്. അമലയിൽ ആശുപത്രി ഹോസ്റ്റലിന് സമീപത്തും തീപിടുത്തമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |