കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണിത്തിരക്ക് ആരംഭിക്കുന്ന ദിവസം മുതൽ ക്ഷേത്രദർശനത്തിന് ക്യൂ സംവിധാനം ഏർപ്പെടുത്താൻ തീരുമാനം. മീനഭരണിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ - സാമൂഹിക പ്രവർത്തകരുടെയും യോഗത്തിലാണ് തീരുമാനം.
ബൈപ്പാസിലും സ്വകാര്യവ്യക്തികളുടെ ഒഴിഞ്ഞ പറമ്പുകളിലും വാഹന പാർക്കിംഗിന് സൗകര്യം ഏർപ്പെടുത്തും. ക്ഷേത്രവളപ്പിലും പരിസരങ്ങളിലും വൈദ്യുതി, വെള്ളം എന്നിവ തടസമില്ലാതെ ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. ക്രമസമാധാന പ്രശ്‌നം സുഗമമാക്കുന്നതിന് പൊലീസിനെയും അടിയന്തര പ്രശ്‌നങ്ങൾ നേരിടുന്നതിന് ഫയർഫോഴ്‌സിനും ചുമതല നൽകി.
ക്ഷേത്രവളപ്പിലും പരിസരങ്ങളിലും കാമറകൾ സ്ഥാപിക്കും. ആരോഗ്യ സേവനത്തിന് താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ സഹായം, മരുന്നും ആംബുലൻസ് എന്നിവയും ഏർപ്പെടുത്തും. നഗരസഭയുടെ നേതൃത്വത്തിൽ ദിവസേന മാലിന്യം നീക്കം ചെയ്യും. ഭക്ഷണശാലകളിൽ വിലവിവരപട്ടിക പ്രദർശിപ്പിക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്.
സപ്ലൈ ഓഫീസർ, ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ, ലീഗൽ മെട്രോളജി എന്നിവരുടെ നേതൃത്വത്തിൽ കർശനമായ പരിശോധനകൾ നടത്തും. കാര കടപ്പുറം, തിരുവഞ്ചിക്കുളം ക്ഷേത്ര പരിസരം എന്നിവിടങ്ങളിൽ ഭക്തരുടെ സൗകര്യം ഉറപ്പുവരുത്തും. ഈ പ്രദേശങ്ങളിൽ പൊലീസിനെയും വിന്യസിക്കും. മയക്കുമരുന്നിന്റെ ഉപയോഗം തടയുന്നതിന് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ കർശന പരിശോധനയുണ്ടാകും.
കൊടുങ്ങല്ലൂർ താലൂക്ക് ഓഫീസ് ഹാളിൽ നഗരസഭാ ചെയർപേഴ്‌സൺ എം.യു. ഷിനിജ, വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് നന്ദകുമാർ, ആർ.ഡി.ഒ ഹരീഷ്, എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു, ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ സുനിൽ കർത്ത, തഹസിൽദാർ രേവ, പൊലീസ് ഇൻസ്‌ക്ടർ ബ്രിജുകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |