തൃശൂർ: ദേശീയപാത 544 പന്നിയങ്കര ടോൾ പ്ലാസയിൽ ഒരു ദിവസത്തെ ഓരോ ട്രിപ്പിനും അന്യായമായി പണം ഈടാക്കുന്നുവെന്ന് ആരോപിച്ച് കേരള ടോറസ് ടിപ്പർ ഉടമകൾ പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ നടത്തിയ അനിശ്ചിതകാല സമരം പിൻവലിച്ചു. മന്ത്രി കെ.രാജനുമായി സംഘടനാ പ്രതിനിധികൾ നടത്തിയ ചർച്ചയെ തുടർന്നാണ് പിൻവലിച്ചത്. 15 ദിവസത്തിനകം ഇളവുകളിൽ തീരുമാനമെടുക്കുമെന്ന് മന്ത്രി ടോറസ് ഉടമകൾക്ക് ഉറപ്പ് നൽകി. അത് വരെ ടോൾ നൽകുമെന്ന് ഉടമകൾ അറിയിച്ചു
സമരം 3 ദിവസം നടത്തിയിരുന്നു. മാർച്ചിൽ അടിയന്തരമായി തീർക്കേണ്ട ജോലികളും എറണാകുളത്തെ ചെല്ലാനം കടൽഭിത്തി നിർമാണം ഉൾപ്പടെ സംസ്ഥാനത്തെ എല്ലാ പ്രവൃത്തികളും ഇതു മൂലം സ്തംഭിച്ചതായി കേരള ടോറസ് ടിപ്പർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി.ആന്റണി പറഞ്ഞു. തമിഴ്‌നാട്ടിൽ നിന്നാണ് കരിങ്കൽ ഉത്പന്നങ്ങൾ കേരളത്തിലേക്കു കൊണ്ടുവരുന്നത്. തമിഴ്‌നാട്–140, വാളയാർ–525, പന്നിയങ്കര–665, പാലിയേക്കര–665, അരൂർകുറ്റി–335 ടോൾ പ്ലാസകൾ പിന്നിട്ട് ഒരു ടോറസ് ടിപ്പർ എറണാകുളത്ത് എത്താൻ 2330 രൂപ നൽകണം. പാലിയേക്കര ടോൾ പ്ലാസയിൽ ഒരു ദിവസത്തെ ടോൾ നൽകിയാൽ 24 മണിക്കൂറിനകം എത്ര ട്രിപ്പ് വരെയും നടത്താമെന്നിരിക്കെ ഒരു ട്രിപ്പിന് 650 രൂപയാണ് പന്നിയങ്കരയിൽ ഈടാക്കുന്നത്. ഇങ്ങനെ 4 ട്രിപ്പിന് ഒരു ദിവസം 2600 രൂപ ടോൾ ഇനത്തിൽ മാത്രം ചെലവു വരും. ഇന്ത്യയിൽ ഒരിടത്തും ഇങ്ങനെയൊരു നിയമം ഇല്ലെന്നിരിക്കെ, ബാക്കി ടോൾപ്ലാസകളിലേതു പോലെ ഒരു ദിവസം ഒറ്റത്തവണ സംഖ്യ ഈടാക്കി വാഹനങ്ങൾ കടത്തിവിടാൻ കേന്ദ്ര സർക്കാരുമായി ചർച്ച നടത്തി തീരുമാനമെടുക്കണമെന്ന് സംസ്ഥാന രക്ഷാധികാരി ബിന്നി ഇമ്മട്ടി, ജനറൽ സെക്രട്ടറി ജോൺസൺ പടമാടൻ, ജില്ലാ സെക്രട്ടറി സി.പി.ജെയ്‌സൺ എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |