തൃശൂർ: സാമൂഹികപ്രവർത്തനത്തിൽ അതീവ തത്പരനായിരുന്നു അന്തരിച്ച എം.കെ. സൂര്യപ്രകാശ്. കണിമംഗലം ഉത്സവക്കമ്മിറ്റി പ്രസിഡന്റ് എന്ന നിലയിൽ നടത്തിയ സേവനം പരിഗണിച്ചാണ് കൂർക്കഞ്ചേരി എസ്.എൻ.ബി.പി യോഗത്തിന്റെ ഡയറക്ടർ ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ദീർഘകാലം പ്രവർത്തിക്കുകയും ചെയ്തത്.
സൂര്യപ്രകാശിന്റെ പിതാവ് എം.കെ. കുമാരനും എസ്.എൻ.ബി.പി യോഗം ഡയറക്ടറായിരുന്നു.
കൂർക്കഞ്ചേരി പഞ്ചായത്തിലേക്ക് കണിമംഗലം വാർഡിൽ നിന്ന് മൂന്ന് തവണ മത്സരിച്ചെങ്കിലും വിജയിച്ചത് തൃശൂർ കോർപറേഷൻ രൂപീകരിച്ചപ്പോൾ കൂർക്കഞ്ചേരി ഡിവിഷനിൽ മത്സരിച്ചപ്പോഴാണ്. ചിയ്യാരം ഡിവിഷനിൽ നിന്ന് തുടർന്നും വിജയിച്ച് ഡെപ്യൂട്ടി മേയറായി. കണിമംഗലം ഉത്സവക്കമ്മിറ്റിക്ക് കണിമംഗലത്ത് ആസ്ഥാനം ഉണ്ടാക്കിയതും സൂര്യപ്രകാശാണ്. അദ്ദേഹം എസ്.എൻ.ബി.പി യോഗം പ്രസിഡന്റായിരിക്കെയാണ് കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രത്തിൽ ദീർഘകാലം മേൽശാന്തിയായിരുന്ന ചന്ദ്രശേഖരൻ ശാന്തികൾ ദിവംഗതനായത്. തുടർന്ന് അദ്ദേഹത്തിന് സ്മാരക സൗധമുണ്ടാക്കി. ശാന്തിമാർക്ക് താമസിക്കാനായി ശാന്തിമഠവും നിർമ്മിച്ചിരുന്നു.
മുൻ മന്ത്രി വി.എസ്. സുനിൽകുമാർ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.കെ. കണ്ണൻ, മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹൻ, മുൻ മേയർ രാജൻ പല്ലൻ, വി.കെ. അശോകൻ, കോർപറേഷൻ കൗൺസിലർമാർ തുടങ്ങി രാഷ്ട്രീയ, സാമൂഹിക രംഗത്തെ നിരവധി പേർ വസതിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |