തൃശൂർ : മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങൾ നിരാകരിച്ചുള്ള വികസനം ആവശ്യമില്ലെന്ന് ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത പറഞ്ഞു. തൃശൂർ എബനേസർ മാർത്തോമാ പള്ളിയിൽ നടത്തിയ മാർത്തോമാ സഭയുടെ വലിയ മെത്രാപ്പോലിത്ത ഡോ.അലക്‌സാണ്ടർ മാർത്തോമാ സ്മാരക പ്രഭാഷണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വികസനം ആവശ്യമാണ്. പക്ഷെ, ജനങ്ങളെ നരകയാതനയിലേക്ക് തള്ളിക്കൊണ്ടുള്ള വികസനം ആവശ്യമില്ല.
കെ- റെയിൽ വിഷയം പരാമർശിച്ച് അദ്ദേഹം പറഞ്ഞു. മദ്യലഭ്യത വർദ്ധിപ്പിക്കാനുള്ള സർക്കാർ നീക്കം പുന:പരിശോധിക്കണം. നിയമ ഭേദഗതിയിലൂടെ സുവിശേഷ പ്രവർത്തനത്തിന് തടയിടാൻ ശ്രമിക്കുന്നു. ഭരണഘടനാ ഭേദഗതിയിലൂടെ അവകാശങ്ങൾ നിഷേധിക്കുന്നു. ജീവിതം തന്നെ സുവിശേഷമായി മാറണം. ആർഭാടവും സുഖലോലുപതയും വർദ്ധിച്ചുവരുന്ന കാലത്ത് അലക്‌സാണ്ടർ മാർത്തോമ്മയുടെ ലാളിത്യവും പ്രാർത്ഥനാപൂർവവുമായ ജീവിതം വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
ജീവിതം സുവിശേഷത്തിന്റെ പ്രകാശനമാക്കിയ സഭാ പിതാവായിരുന്നു ഡോ.അലക്‌സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പൊലിത്തയെന്ന് സ്മാരകപ്രഭാഷണം നടത്തിയ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ദൈവകൃപയുടെ തണലിൽ അദ്ദേഹം ജീവിച്ചു. സമൂഹത്തെയാകെ പ്രകാശമാനമാക്കി. കൽദായ സഭയുടെ പരമാദ്ധ്യക്ഷൻ മാർ അപ്രേം ഡോ.ശോശാമ്മ ഐപ്പ് എന്നിവരെ ആദരിച്ചു. മാർത്തോമാ സഭാ വികാരി ജനറാൾ ഡോ.ജോർജ് മാത്യു, സഭാ സെക്രട്ടറി സി.വി.സൈമൺ, ട്രഷറർ രാജൻ ജേക്കബ്, എബനേസർ മാർത്തോമാ ഇടവക വികാരി പി.ജെ.ജോൺ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |