കുന്നംകുളം/തൃശൂർ: വെടിയുണ്ടയെ പ്രതിരോധിക്കുന്ന ബുള്ളറ്റ് പ്രൂഫ് സൈനികവാഹനം തദ്ദേശീയമായി നിർമ്മിച്ച് രാജ്യത്തെ സായുധസേനയുടെയും പൊലീസ് സംവിധാനത്തിന്റെയും ഭാഗമാക്കാനുള്ള ശ്രമത്തിലാണ് കുന്നംകുളം അയിനൂർ കോടത്തൂർ വീട്ടിൽ സജീവൻ.
യു.എ.ഇയിൽ ഒന്നരപതിറ്റാണ്ടിലേറെ ഈ രംഗത്ത് അനുഭവ പരിചയമുള്ള സജീവൻ കുന്നംകുളം അയിനൂരിലെ സ്വന്തം ഗ്യാരേജിൽ ഇത്തരമൊരു വാഹനം നിർമ്മിച്ച് ജമ്മുകാശ്മീർ, ആന്ധ്ര എന്നിവിടങ്ങളിലെ ഭരണാധികാരികളുമായി ആശയവിനിമയം നടത്തിക്കഴിഞ്ഞു. ജമ്മു കശ്മീരിലെ പൊലീസ് ഐ.ജി കശ്മീരിലേക്ക് വാഹനവുമായെത്താൻ ക്ഷണിച്ചിട്ടുണ്ട്. കേരളസർക്കാരുമായും ചർച്ചകൾ നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
20 വർഷത്തോളം യു.എ.ഇയിലെ റാസ് അൽ ഖൈമയിൽ 20 ഓളം ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ ഇദ്ദേഹം പൊലീസിനായി നിർമ്മിച്ചിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളിലേക്കും ഇറാഖിലേക്കും ഇത്തരത്തിലുള്ള വാഹനങ്ങൾ കയറ്റി അയച്ചിട്ടുണ്ട്.
പിന്നീട് സേഫ് കേജ് ആർമർ വർക്‌സ് എന്ന പേരിൽ പങ്കാളിത്ത സ്ഥാപനം തുടങ്ങിയ അദ്ദേഹം ക്വാളിറ്റി പ്രൊഡ്ക്ട്‌സ് ആൻഡ് ആർമർ സൊല്യൂഷൻ (ക്യു പാസ്) എന്ന പേരിൽ സ്വന്തമായി സ്ഥാപനം 2017 വരെ പ്രവർത്തിപ്പിച്ചു. പിന്നീട് മൂന്നരവർഷം മുമ്പ് നാട്ടിലെത്തി സംരംഭം ആരംഭിക്കാൻ ശ്രമിച്ചപ്പോഴാണ് ലോക്ഡൗണെത്തിയത്. വിദേശ രാജ്യങ്ങളിലേക്ക് ഉൾപ്പെടെ ഇത്തരം വാഹനം കയറ്റി അയക്കാനായാൽ രാജ്യത്തിന്റെ പുരോഗതിക്ക് ഒരു കൈ സഹായമാകുമെന്നാണ് സജീവന്റെ പ്രതീക്ഷ.
ഇത്തരം വാഹനങ്ങൾ നിർമ്മിക്കാനും രൂപമാറ്റം വരുത്താനും കയറ്റുമതി ചെയ്യാനും ഇതിനായി വാഹനങ്ങളും ഘടകഭാഗങ്ങളും ഇറക്കുമതി ചെയ്യാനും എല്ലാ ലൈസൻസും ഇക്കാലയളവിനിടെ നേടി. വി.ഐ.പികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള തരം ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും ഇവിടെ നിർമ്മിക്കാനാകുമെന്ന് സജീവൻ പറഞ്ഞു. എൻജിൻ എഫിഷ്യൻസി ഉള്ള വാഹനങ്ങളിലാണ് ഇത്തരം ആവശ്യങ്ങൾക്കായി രൂപമാറ്റം വരുത്തുന്നത്. വേണ്ട സുരക്ഷയുടെ അളവ് , അഡീഷണൽ ആക്‌സസറീസ് എന്നിവ കണക്കാക്കി രൂപമാറ്റം വരുത്താൻ മാത്രം മിനിമം 35 ലക്ഷം രൂപ വരെ ചെലവ് വരുമെന്ന് അദ്ദേഹം പറഞ്ഞു. വാഹനത്തിന്റെ വില ഉൾപ്പെടുത്താതെയാണ് ഇത്രയും ചെലവ് വരിക. നിലവിൽ ടാറ്റ, മഹീന്ദ്ര, ലെയ്‌ലാൻഡ് പോലുള്ള വമ്പൻമാരാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നത്.
സംസ്ഥാന കേന്ദ്രസർക്കാരുകളുടെ സഹകരണവും സഹായവുമുണ്ടെങ്കിൽ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ തദ്ദേശീയമായി നിർമ്മിച്ച് സമീപഭാവിയിൽ കേരളത്തിൽ നിന്നും കയറ്റി അയക്കാനാകും
സജീവൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |