കൊടുങ്ങല്ലൂർ: അതിമാരക മയക്കുമരുന്നായ ഒരു കിലോഗ്രാം ഹാഷിഷ് ഓയിലുമായി കോളേജ് വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് യുവാക്കളെ കൊടുങ്ങല്ലൂർ ബൈപ്പാസിൽ നിന്നും ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘവും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ദേശീയ പാതയിലെ കൊടുങ്ങല്ലൂർ ബൈപ്പാസിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ വലയിലായത്.
കൊടുങ്ങല്ലൂർ പടാകുളം പുളിക്കൽ വീട്ടിൽ അരുൺ (27) പി. വെമ്പല്ലൂർ അസ്മാമാബി കോളേജ് പരിസരം കാരെപ്പറമ്പിൽ വീട്ടിൽ ആദർശ് (21)എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം നിറുത്താൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാതെ മുന്നോട്ട് പാഞ്ഞതിനിടെ പൊലീസ് ജീപ്പ് റോഡിന് കുറുകെയിട്ട് സിനിമാ സ്റ്റൈലിലാണ് പ്രതികളെ പിടികൂടിയത്. ഹാഷിഷ് ഓയിൽ ചില്ലറ വിൽപ്പനയ്ക്കായി എറണാകുളത്തേക്ക് കൊണ്ടുപോകുകയായിരുന്നു.
ആദർശ് കാക്കനാട് മുറിയെടുത്ത് താമസിച്ച് ആലപ്പുഴ എസ്.എൻ കോളജിൽ ഡിഗ്രിക്ക് പഠനം നടത്തുകയാണ് . അതുവഴി കോളേജിലും താമസസ്ഥലത്തും മയക്കുമരുന്ന് ചില്ലറ വിൽപ്പനയും ചെയ്ത് വരികയായിരുന്നു. കഞ്ചാവ് വെട്ടിയെടുത്ത് ഉണക്കി വാറ്റിയെടുക്കുന്ന ഹാഷിഷ് ഓയിൽ ഇപ്പോൾ യുവാക്കളുടെ ഇടയിൽ വ്യാപകമായി ഉപയോഗിച്ച് വരുന്നതായി പൊലീസ് പറഞ്ഞു. എളുപ്പത്തിൽ ആരുമറിയാതെ കൈകാര്യം ചെയ്യാമെന്നതും യുവാക്കളെ ഇതിലേക്ക് ആകർഷിക്കുന്നതായും പൊലീസ് പറഞ്ഞു.
കൊടുങ്ങല്ലൂർ ഐ.എസ്.എച്ച്.ഒ: ബ്രിജ്കുമാർ, എസ്.ഐമാരായ സൂരജ്, ആനന്ദ് കൊടുങ്ങല്ലൂർ ക്രൈം സ്‌ക്വാഡ് എസ്.ഐ: പി.സി. സുനിൽ, എ.എസ്.ഐമാരായ സി.ആർ. പ്രദീപ്, ടി.ആർ. ഷൈൻ, ഉല്ലാസ്, ജി.എസ്.സി.പി.ഒമാരായ ലിജു ഇയ്യാനി, മിഥുൻ ആർ. കൃഷ്ണ, സി.പി.ഒമാരായ അരുൺ നാഥ്, എ.സി. നിഷാന്ത് , ഫൈസൽ, ചഞ്ചൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |