തൃശൂർ: ജില്ലാ റവന്യൂ കലോത്സവം കളക്ടർ ഹരിത വി. കുമാർ ഉദ്ഘാടനം ചെയ്തു. സഹജീവികളുടെ വിഷമങ്ങളിലൂടെയും പ്രശ്‌നങ്ങളിലൂടെയും ജീവിതത്തിലൂടെയുമാണ് വില്ലേജ് ഓഫീസർമാർ ഉൾപ്പെടെയുള്ള റവന്യൂ ജീവനക്കാർ കടന്നുപോകുന്നതെന്നും അതിനാൽ അവർക്കിടയിൽ കലകൾ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്നും കളക്ടർ പറഞ്ഞു.
ആർ.ഡി.ഒ പി.എ. വിഭൂഷണൻ അദ്ധ്യക്ഷനായി. ഡെപ്യൂട്ടി കളക്ടർ സി.സി. യമുനാദേവി, ഹുസൂർ ശിരസ്തദാർ കെ.ടി. പ്രാൺസിംഗ്, തഹസിൽദാർ ടി. ജയശ്രീ എന്നിവർ പങ്കെടുത്തു. ജില്ലാതല കലാമത്സരങ്ങളുടെ ആദ്യദിനത്തിൽ വേദി കന്ന് റീജ്യണൽ തിയ്യറ്ററിൽ ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ്, തിരുവാതിരക്കളി എന്നീ മത്സരങ്ങൾ നടന്നു.
വേദി രണ്ട് സാഹിത്യ അക്കാഡമി ചങ്ങമ്പുഴ ഹാളിൽ കവിതാപാരായണം, പ്രസംഗമത്സരം എന്നിവയും വേദി മൂന്ന് ടൗൺഹാളിൽ ഗിറ്റാർ, വയലിൻ, കർണാട്ടിക് മ്യൂസിക്, ലളിതഗാനം എന്നീ മത്സരങ്ങളും നടന്നു. ഇന്ന് വേദി ഒന്നിൽ മോണോആക്ട്, മിമിക്രി, മൈം, ഓട്ടൻതുള്ളൽ, നാടകം എന്നീ മത്സരങ്ങളും വേദി മൂന്നിൽ ഒപ്പന, മാപ്പിളപ്പാട്ട്, നാടൻപാട്ട് മത്സരങ്ങളും നടക്കും. മേയ് 14 മുതൽ സംസ്ഥാന റവന്യൂ കലോത്സവത്തിന്റെ കായിക മത്സരങ്ങളും 27 മുതൽ കലാ മത്സരങ്ങളും തൃശൂരിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |