തൃശൂർ: ഇന്നലെ ചരിഞ്ഞ തിരുവമ്പാടി കുട്ടിശങ്കരനെ വനംവകുപ്പ് ഏറ്റെടുത്തോ എന്നു ചോദിച്ചാൽ ഉണ്ടെന്നാണ് മറുപടി. ഒന്നുകൂടി ചോദിച്ചാൽ ഇല്ലെന്നാവും ഉത്തരം. ഒരു കൊല്ലം മുമ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഏറ്റെടുക്കാൻ ഉത്തരവിറക്കി. എന്നാൽ മഹസറെഴുതി ഒപ്പിട്ട് ഉടമസ്ഥാവകാശം കൈമാറിയില്ല. ഈ നടപടിക്രമം പൂർത്തിയാവാതെ ആന വനംവകുപ്പിന്റേതാവില്ല. വനംവകുപ്പ് ഏറ്റെടുത്തെന്ന് ഉടമ കരുതി. എന്നാൽ പൂർണ്ണമായും ഏറ്റെടുക്കാനാവില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കിയില്ല. ഈ ധാരണാപ്പിശക് പ്രശ്‌നമായി.
ആരോഗ്യനില തൃപ്തികരമല്ലാത്തതിനാലാണ് കോന്നിയിലേക്ക് കൊണ്ടുപോകാതിരുന്നതെന്നാണ് വനം വകുപ്പ് പറയുന്നത്. കൊണ്ടുപോയിട്ടില്ലെങ്കിൽ നിലവിലുള്ള ഉടമയ്ക്കു തന്നെയാവും ആനയുടെ ഉത്തരവാദിത്വം. കുട്ടിശങ്കരനെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് കാട്ടി എലിഫന്റ് ട്രസ്റ്റ് വനംവകുപ്പിന് കഴിഞ്ഞ ഫെബ്രുവരിയിൽ കത്ത് നൽകിയിരുന്നു. ഇതിന് മറുപടി ലഭിച്ചിരുന്നില്ല.
ആനയെ പോറ്റാൻ ഉടമ ഓമന ഡേവിസിന് പ്രതിമാസം ഒരു ലക്ഷം ചെലവ് വന്നിട്ടുണ്ടാകുമെന്ന് കണക്കാക്കുന്നു. മൂന്ന് പാപ്പാന്മാരുടെ ശമ്പളവും മറ്റ് ചെലവുകളും പട്ടയുൾപ്പെടെയുള്ള തീറ്റയും മരുന്നിനുമൊക്കെയുള്ള ചെലവാണിത്. വനംവകുപ്പ് ഏറ്റെടുത്തതായി രേഖ കിട്ടിയ ശേഷം ആനയെ ഉത്സവത്തിന് കൊണ്ടുപോയിട്ടില്ല. യാതൊരു വരുമാനവുമില്ലാതെയാണ് കുട്ടിശങ്കരനെ ഉടമ പോറ്റിയത്. യു.പിയിൽ നിന്നും 1979ലാണ് കുട്ടിശങ്കരൻ കേരളത്തിലെത്തിയത്. 1987ലാണ് ഓമനയുടെ ഭർത്താവ് ഡേവിസ് വാങ്ങിയത്.
വിനയാകുന്ന ഷെഡ്യൂൾ ഒന്ന്
വന്യമൃഗ സംരക്ഷണത്തിനുള്ള ഷെഡ്യൂൾ ഒന്നിന്റെ പരിധിയിലാണ് കാട്ടാന സംരക്ഷണം. നാട്ടാനയും ഇതേ ഗ്രൂപ്പിലാണ് വരുന്നത്. കാട്ടാനകളെ തൊടാനോ തീറ്റ കൊടുക്കാനോ പാടില്ല. ഇതേ ഗ്രൂപ്പിൽ പെടുന്ന നാട്ടാനകളെ തൊടാതെയും തീറ്റ കൊടുക്കാതെയും എങ്ങനെ പരിപാലിക്കുമെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. നാട്ടാന, കാട്ടാന ഭേദമില്ലാതെ എല്ലാ ആനകളും തങ്ങളുടേതാണെന്ന് വനം വകുപ്പ് പറയുന്നു.
നാട്ടാന പരിപാലനവും ഉടമസ്ഥാവകാശവും സംബന്ധിച്ച് വ്യക്തമായ നിയമം വേണം. വനംവകുപ്പ് ഏറ്റെടുക്കുന്ന ആനകളുടെ ശരിയായ കൈമാറ്റവും പരിപാലനവും നിർവഹിക്കാൻ ഇത് ആവശ്യമാണ്.
-ഡോ.പി.ബി.ഗിരിദാസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |