ഒല്ലൂർ/തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്ക് മൂന്നു മാസത്തിനകം തുറന്നുനൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രിമാരായ കെ. രാജനും എ.കെ ശശീന്ദ്രനും. രണ്ടാംഘട്ട നിർമ്മാണ പുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു മന്ത്രിമാർ.
തൃശൂരുകാരുടെ സ്വപ്നം പെട്ടെന്ന് യാഥാർത്ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തും. മൂന്ന് ഘട്ടങ്ങളിലെയും പ്രവർത്തനങ്ങൾ സമാന്തരമായാണ് നടന്നുവരുന്നത്. പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ 75 ശതമാനം പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്നും മന്ത്രിമാർ പറഞ്ഞു.
പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് അശ്വതി സുനീഷ്, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സിനി പ്രദീപ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ ടി.എസ്. സജിത്ത്, പി.ബി. സുരേന്ദ്രൻ, എൻ.ജി. സനൂപ്, പുത്തൂർ സുവോളജിക്കൽ പാർക്ക് സ്‌പെഷ്യൽ ഓഫീസർമാർമാരായ കെ.ജെ. വർഗീസ്, നിബു കിരൺ സി.ഒ, തൃശൂർ പ്രൊജക്ട് ഡിവിഷൻ എക്‌സിക്യൂട്ടിവ് എൻജിനിയർ ശാശ്വത് ഗൗർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
കൂടുകളുടെ നിർമ്മാണം അടുത്ത മാസം പൂർത്തിയാകും
പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ മേയിൽ പൂർത്തിയാക്കുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. എട്ട് കൂടുകളുടെ നിർമ്മാണം പൂർത്തിയായ ശേഷമാകും തൃശൂരിലെ മൃഗശാലയിൽ നിന്ന് മൃഗങ്ങളെ മാറ്റുക. മേയ് മാസത്തോടെ പ്രവർത്തനങ്ങൾ പൂർത്തിയാകും. രണ്ട് പ്രളയവും കൊവിഡും വന്നിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനായെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിർദ്ദേശങ്ങൾ സമർപ്പിച്ചു
സുവോളജിക്കൽ പാർക്കിന്റെ നിർമ്മാണം പുരോഗമിക്കുന്ന ഘട്ടത്തിൽ ഇതുവരെയുള്ള പ്രവർത്തനങ്ങളെക്കുറിച്ച് സുവോളജിക്കൽ പാർക്കിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയ ഓസ്‌ട്രേലിയൻ സൂ ഡിസൈനർ ജോൺ കോയുടെ അഭിപ്രായം ആരായണമെന്ന് ആവശ്യപ്പെട്ട് ഫ്രണ്ട്‌സ് ഒഫ് സൂ മന്ത്രിമാർക്ക് നിവേദനം നൽകിയതായി എം. പീതാംബരൻ അറിയിച്ചു
സുവോളജിക്കൽ പാർക്കിന്റെ കോമ്പൗണ്ടിൽ പെയ്യുന്ന മഴയുടെ വെള്ളം പാർക്കിന്റെ കോമ്പൗണ്ടിനുള്ളിൽ തന്നെ ഉപയോഗപ്പെടുത്തണമെന്നും പുറത്തേക്ക് തുറന്നുവിടുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഫ്രണ്ട്‌സ് ഒഫ് സൂ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |