ചാലക്കുടി: വൈദ്യുതി ഉൽപാദനത്തിൽ ഗണ്യമായ കുറവ് വരുത്തിയതിനാൽ പെരിങ്ങൽക്കുത്ത് ഡാമിൽ നിന്നുമുള്ള വെള്ളത്തിന്റെ അളവ് കുറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസമായി ഇത്തരം അവസ്ഥ തുടരുന്നതിനാൽ ചാലക്കുടിപ്പുഴയിലെ ജലനിരപ്പും ക്രമാതീതമായി താഴ്ന്നു.
അതിരപ്പിള്ളി വെള്ളച്ചാട്ടം ചരിത്രത്തിൽ ഇതാദ്യമായി ഒരു ചാലായി അവശേഷിക്കുന്ന അവസ്ഥയുമുണ്ടായി. തെക്കെ അറ്റത്തെ കുത്തിൽ മാത്രമാണ് ഇപ്പോൾ വെള്ളമുള്ളൂ. ഇതേത്തുടർന്ന് വിനോദ സഞ്ചാരികൾ കുത്തിന്റെ തൊട്ടരികിൽ എത്തുന്നുണ്ട്. റംസാൻ തുടങ്ങിയ അവധി ദിവസങ്ങളിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തിയ ആളുകൾ വെള്ളച്ചാട്ടത്തിന്റെ നേർത്ത കാഴ്ചയിൽ നിരാശരായി.
വാഴച്ചാൽ, തുമ്പൂർമുഴി എന്നിവിടങ്ങളിലും ഇതുതന്നെ സ്ഥിതി. ചാലക്കുടിപ്പുഴയിൽ വെള്ളം കുറഞ്ഞതിനാൽ ജലസേചന പദ്ധതികൾക്കും തടസമായി. ശുദ്ധജല വിതരണ പദ്ധതികളെയും പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ മാസം ശരാശരി 0.6307 മില്യൺ യൂണിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിച്ചിരുന്നത്. ഇപ്പോൾ ഇത് ശരാശരി 0.1626 മില്യൺ യൂണിറ്റാണ്.
പീക്ക് അവറിൽ മാത്രമാണ് ഇപ്പോൾ വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. പെരിങ്ങൽക്കുത്ത് ഡാമിൽ പുതിയ പവർ ഹൗസ് ഉദ്ഘാടനം ചെയ്യുന്നതിന്റെ പ്രവർത്തനങ്ങൾക്കാണ് വൈദുതി ഉൽപാദനം കുറച്ചതെന്നും സംസാരമുണ്ട്. ഡാമിൽ പുതിയ ജനറേറ്റർ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് വൈദ്യുതി ഉൽപാദനം കുറച്ചിരിക്കുന്നതെന്നും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |