തൃശൂർ: കെ.എസ്.ആർ.ടി.സിയിൽ ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ സംഘടനകൾ നടത്തുന്ന പണിമുടക്ക് ജനങ്ങളെ വലച്ചു. ജില്ലയിൽ കെ.എസ്.ആർ.ടി.സി സർവീസ് ഭൂരിഭാഗവും മുടങ്ങി. ഭരണകക്ഷി യൂണിയനിൽപെട്ടവരിൽ പലരും ജോലിക്കെത്തിയില്ല.
വിശപ്പിന്റെ വിലയറിയാത്തവരാണ് കേരളവും കെ.എസ്.ആർ.ടി.സിയും ഭരിക്കുന്നതെന്നും അതിനാലാണ് തുടർച്ചയായി ശമ്പളം നിഷേധിക്കുന്നതെന്നും ബി.എം.എസ് തൃശൂർ ജില്ലാ ഉപാദ്ധ്യക്ഷൻ ഗോപി കള്ളായി ആരോപിച്ചു. കെ.എസ്.ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ പണിമുടക്ക് സമരം നടത്തിയ ശേഷമുള്ള ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശമ്പള നിഷേധം അവസാനിപ്പിക്കുക, കെ - സ്വിഫ്റ്റ് കവർന്നെടുത്ത കെ.എസ്.ആർ.ടി.സിയുടെ റൂട്ടുകൾ തിരികെ നൽകുക, കെ- സ്വിഫ്റ്റിനെ കെ.എസ്.ആർ.ടി.സി.യിൽ ലയിപ്പിക്കുക, ജീവനക്കാരിൽ നിന്നും പിടിക്കുന്ന പെൻഷൻ ഫണ്ട് അടക്കമുള്ള തുകകൾ കൃത്യമായി അടക്കുക, നിയമവിരുദ്ധ ഡ്യൂട്ടികൾ നടപ്പാക്കാതിരിക്കുക, കെ.എസ്.ആർ.ടി.സിയെ സർക്കാർ ഡിപ്പാർട്ട്‌മെന്റാക്കി നിലനിറുത്തി പൊതുഗതാഗതം സംരക്ഷിക്കുക എന്നിവയും സമരത്തിന്റെ ആവശ്യങ്ങളാണ്.
കെ.എസ്.ടി എംപ്ലോയീസ് സംഘ് തൃശൂർ യൂണിറ്റ് പ്രസിഡന്റ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. എംപ്ലോയീസ് സംഘ് ജില്ലാ വർക്കിംഗ് പ്രസിഡന്റ് ഇ.പി. സോമൻ, ട്രഷറർ കെ. അനീഷ്, ജോ. സെക്രട്ടറി ഇ.പി. ഗിരീഷ്, മനുഷ്യാവകാശ പ്രവർത്തകനും നേർ വഴി ഡയറക്ടറുമായ ടി.കെ. നവീന ചന്ദ്രൻ, വിനോദ് ഖന്ന എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |