തൃശൂർ : ഇന്ന് സാമ്പിൾ വെടിക്കെട്ട്, നാളെ പൂര വിളംബരം. ശിവപുരിയുടെ ആകാശ മേലാപ്പിൽ ഇന്ന് ശബ്ദവർണ്ണ വിസ്മയങ്ങളുടെ ഇന്ദ്രജാലം പൂത്തുലയും. തിരുവമ്പാടിയും പാറമേക്കാവും പൂരത്തിന് മുന്നോടിയായുള്ള കമ്പക്കെട്ടിന് തിരി കൊളുത്തുമ്പോൾ ആരവം നിറയ്ക്കാൻ ജനലക്ഷങ്ങൾ പൂര നഗരിയിലേക്ക് ഒഴുകിയെത്തും.
ആദ്യം തിരി കൊളുത്തുക തിരുവമ്പാടി വിഭാഗമാണ്. തുടർന്ന് പാറമേക്കാവും കരിമരുന്നിന്റെ ആകാശപൂരത്തിന് തിരികൊളുത്തും. സാമ്പിളിനും പകൽപ്പൂരത്തിനുമായി ഓരോ വിഭാഗത്തിനുമായി ആറായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി. പാറമേക്കാവ് വിഭാഗത്തിന് സെക്രട്ടറി ജി.രാജേഷും, വടക്കേടത്ത് കുട്ടനും തിരി കൊളുത്തുമ്പോൾ തിരുവമ്പാടി വിഭാഗത്ത് നിന്ന് പി.ശശിധരനും വെടിക്കെട്ട് ലൈസൻസി ഷീനയുടെ ഭർത്താവ് കുണ്ടന്നൂർ സുരേഷുമാണ് കരിമരുന്നിന്റെ മായാജാലത്തിന് തിരി കൊളുത്തുക.
രണ്ട് വിഭാഗങ്ങളുടെയും വെടിക്കെട്ട് പുരയിൽ അവസാന വട്ട ഒരുക്കം നടന്നുവരികയാണ്. മഴ മാറി നിൽക്കുമെന്ന വിശ്വാസത്തിലാണ് ദേവസ്വങ്ങളും വെടിക്കെട്ട് പ്രേമികളും. തിരുവമ്പാടി വിഭാഗത്തിന് കുണ്ടന്നൂർ ഷീനയും പാറമേക്കാവിന് ചാലക്കുടിക്കാരൻ വർഗീസുമാണ് ലൈസൻസി. രണ്ട് പേരും കന്നിക്കാരാണ് എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.
ഇന്ന് രാവിലെ മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നാളെയാണ് പൂര വിളംബരമറിയിച്ച് കുറ്റൂർ നെയ്തലക്കാവിലമ്മ പൂര നഗരിയിലെത്തുക. ദേവസ്വം ശിവകുമാറിന്റെ ശിരസിലേറി വടക്കുന്നാഥനിലെത്തി വണങ്ങിയ ശേഷം ഗോപുര നട തുറക്കും. തുടർന്ന് മേളത്തോടെ ശ്രീമൂലസ്ഥാനത്തെത്തി നിലപാട് തറയിൽ പ്രവേശിച്ച ശേഷം മാരാർ മൂന്ന് തവണ ശംഖ് മുഴക്കുന്നതോടെ പൂരത്തിന് വിളംബരമാകും.
നെയ്തലക്കാവിലമ്മ തുറക്കുന്ന തേക്കെ ഗോപുര നടയിലൂടെയാണ് പൂരത്തിലെത്തുന്ന ആദ്യ ദേവനായ കണിംഗലം ശാസ്താവ് വടക്കുന്നാഥനിലേക്ക് പ്രവേശിക്കുക. ചൊവ്വാഴ്ച്ചയാണ് തൃശൂർ പൂരം. രണ്ട് കൊല്ലത്തെ ഇടവേളയ്ക്ക് ശേഷമാണ് പൂരം പഴയ പ്രൗഢിയോടെ നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |