തൃശൂർ: പൂരത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനയ്ക്കായി എ.സി.എഫ്.എസ് സ്ഥാപനത്തിന് കീഴിലുള്ള ഭക്ഷ്യസുരക്ഷാ ഓഫീസർമാരെ സ്‌പെഷ്യൽ സ്‌ക്വാഡായി നിയമിച്ചു. ഇന്ന് തൃശൂർ ഫുഡ്‌സേഫ്റ്റി ഓഫീസർ ഡോ.രേഖ മോഹൻ, ചാലക്കുടി ഫുഡ്‌സേഫ്റ്റി ഓഫീസർ ഡോ.എ.രേഖ, മണലൂർ ഫുഡ്‌സേഫ്റ്റി ഓഫീസർ അരുൺ പി.കരിയത്ത്, നാട്ടിക ഫുഡ്‌സേഫ്റ്റി ഓഫീസർ സി.ദിവ്യ ദിനേഷ് എന്നിവർക്കാണ് ചുമതല. 11 ന് തൃശൂർ ഫുഡ്‌സേഫ്റ്റി ഓഫീസർ ഡോ.രേഖ മോഹൻ, ചാലക്കുടി ഫുഡ്‌സേഫ്റ്റി ഓഫീസർ ഡോ.എ.രേഖ എന്നിവരെയും നിയമിച്ചതായി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. ഫോൺ: 04872424158
മാസ്‌ക് മസ്റ്റ്
തൃശൂർ പൂരത്തിന് ആരോഗ്യവകുപ്പിന്റെ മുന്നൊരുക്കം പൂർത്തിയായി. കൊവിഡ് 19 പൂർണ്ണമായും വിട്ടൊഴിയാത്ത സാഹചര്യത്തിൽ പൊതുജനങ്ങൾ മാസ്‌ക്ക് ധരിക്കുന്ന കാര്യത്തിൽ വീഴ്ച വരുത്തരുതെന്ന് ആരോഗ്യ വകുപ്പ് നിദ്ദേശിച്ചു. കൂടാതെ അടിയന്തര സാഹചര്യം നേരിടുന്നതിന് മെഡിക്കൽ ടീമോട് കൂടിയ ആംബുലൻസുകൾ ബാറ്റ, ധനലക്ഷ്മി ബാങ്ക്, സ്വപ്ന തിയേറ്റർ, കേരള ടൈം ഹൗസ്, എം.ഒ റോഡ് എന്നീ അഞ്ച് പോയിന്റുകളിലായി നിയോഗിച്ചിട്ടുണ്ട്. ഇതിന് പുറമേ ഇലഞ്ഞിത്തറ മേളം, ശ്രീമൂലസ്ഥാനം എന്നിവിടങ്ങളിലും മെഡിക്കൽ ടീം ഉണ്ടായിരിക്കും. ഹെൽത്ത് കെയർ സ്റ്റാർട്ടപ്പ് ആയ 'ക്യുവർ ഷോപ്പി'ന്റെ മെഡിക്കൽ ടീം അടങ്ങുന്ന നാല് ആംബുലൻസും ആറ് ഓക്‌സിജൻ പാർലറും വിവിധ സ്ഥലങ്ങളിലായി നിയോഗിച്ചിട്ടുണ്ട്.
ആക്ട്‌സ്, 108 എന്നിവയുടെ 10 ആംബുലൻസ് വീതം പൂരത്തിന്റെ അടിയന്തര സാഹചര്യങ്ങളെ നേരിടാനായി തയ്യാറാക്കിയിട്ടുണ്ട്.
എൻ.കെ.കുട്ടപ്പൻ
ജില്ലാ മെഡിക്കൽ ഓഫീസർ
പൂരത്തിന് മുമ്പ് പൂരപ്പറമ്പ് നിറഞ്ഞു
തൃശൂർ : പൂരത്തിന് ഒരു നാൾ മുമ്പേ പൂരനഗരി നിറഞ്ഞൊഴുകി. പൂര വിളംബരമറിയിക്കാൻ നെയ്തലക്കാവിലമ്മ എത്തിയതോടെയാണ് തെക്കേ ഗോപുരനടയും ശ്രീമൂലസ്ഥാനവും പുരുഷാരത്തെ കൊണ്ടുനിറഞ്ഞത്. കഴിഞ്ഞദിവസം പെയ്ത മഴയുടെ തണുപ്പ് മാറി ചൂട് കത്തിക്കയറിയെങ്കിലും ഒന്നും കൂസാതെയായിരുന്നു ഗോപുരനട തുറക്കാനുള്ള പുരുഷാരത്തിന്റെ കാത്തിരിപ്പ്. കിഴക്കൂട്ടിന്റെ മേളത്തിന്റെ അകമ്പടിയോടെ നെയ്തലക്കാവിലമ്മ തേക്കിൻക്കാട്ടിലേക്ക് കടന്നത് മുതൽ ആർപ്പുവിളികൾ ഉയർന്നുതുടങ്ങി. ശ്രീമൂല സ്ഥാനത്തെത്തി മേളം കൊട്ടിക്കലാശിച്ചതോടെ പൂരനഗരി ആഹ്ലാദത്തിലായി. ആയിരങ്ങൾ മൊബൈലുകൾ ഉയർത്തി ചിത്രം പകർത്തുന്ന കാഴ്ചയും കൗതുകകരമായി. ഏതാനും വർഷം മുമ്പ് തെച്ചിക്കോട്ട് രാമചന്ദ്രൻ പൂരവിളംബരമറിയിക്കാനെത്തിയതോടെയാണ് തെക്കേ ഗോപുരനടയിൽ ഇത്രയും ജനക്കൂട്ടമെത്തി തുടങ്ങിയത്.
പൂരം പുത്തുലയും ഘടകപൂരങ്ങളാൽ
തൃശൂർ : തട്ടകങ്ങളിൽ നിന്ന് ആവേശത്തോടെ ഘടക പൂരങ്ങളെത്തും. ഇന്ന് രാവിലെ ഏഴരയോടെ കണിമംഗലം ശാസ്താവ് തെക്കേ ഗോപുരനടയിലൂടെ വടക്കുന്നാഥനിലേക്ക് എത്തുന്നതോടെയാണ് ഘടകപൂരങ്ങൾക്ക് തുടക്കമാകുക. തുടർന്ന് പനമുക്കുംപിള്ളി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, ചൂരക്കോട്ടുകാവ്, അയ്യന്തോൾ, നെയ്തലക്കാവ് ക്ഷേത്രങ്ങൾ നിശ്ചയിച്ച സമയപ്രകാരം പൂരനഗരിയിലെത്തി വടക്കുന്നാഥനെ വണങ്ങി തിരിച്ചു പോകും.
ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഘടകപൂരങ്ങൾ അവസാനിച്ച ശേഷമാണ് പ്രധാന പങ്കാളികളായ തിരുവമ്പാടിയും പാറമേക്കാവുമെത്തുക. രാത്രി പൂരത്തിലും ആദ്യമെത്തുക കണിമംഗലമാണ്. പൂര നഗരിയിൽ മൂന്ന് തവണയെത്തുന്നത് നെയ്തലക്കാവ് ഭഗവതി മാത്രമാണ്. പൂരത്തലേന്ന് വിളംബരവുമായിട്ടാണ് നെയ്തലക്കാവിലമ്മ എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |