തൃശൂർ : പൂത്തുലഞ്ഞ ഇലഞ്ഞി മരത്തിനടുത്ത് ഓലമേഞ്ഞ മേളപ്പുരയുടെ അടിയിൽ പെരുവനം സംഘവും നിരന്നു. ഇരമ്പിയാർത്തെത്തിയ ജനം അൽപ്പ സമയം ശ്വാസമടക്കി, ചെണ്ടക്കോൽ പതിക്കുന്നതിന് കാതോർത്ത്. ഈ സമയം പെരുവനം തനിക്ക് പിന്നിൽ പതിനഞ്ചാനകളുടെ നടുവിൽ ശ്രീ പത്മനാഭന്റെ ശിരസിലേറി നിൽക്കുന്ന പാറമേക്കാവ് ഭഗവതിയെ മനസിൽ ധ്യാനിച്ച് പാണ്ടിയുടെ വിസ്മയത്തിന് തുടക്കമിട്ടു.
രണ്ടര പതിറ്റാണ്ടോളം തന്റെ വലത് വശത്ത് സ്ഥാനമുറപ്പിച്ചിരുന്ന കേളത്ത് അരവിന്ദാക്ഷൻ മാരാരുടെ സ്ഥാനത്ത് പെരുവനം സതീശനെ ചേർത്ത് നിറുത്തി, ഒപ്പം ഇടത്തും വലത്തുമായി പഴുവിൽ രഘുവും ചൊവ്വല്ലൂർ മോഹനനും തിരുവല്ല രാധാകൃഷ്ണനും ചേറൂർ രാജപ്പനുമെല്ലാം ചേർന്ന് മേളപ്പെയ്ത്തിന് തുടക്കമിട്ടത്തോടെ പുരുഷാരം ആർത്തിരമ്പി ആരവം മുഴക്കി.
പിന്നെ ഇലഞ്ഞിമര ചുവട്ടിൽ കണ്ടത് അസുരവാദ്യത്തിൽ 96 അക്ഷരകാലത്തിന്റെ സൗമ്യതയിൽ തുടങ്ങി 48, 24, 12 അക്ഷര കാലത്തിന്റെ രൗദ്രതയിലേക്കുള്ള പ്രയാണമായിരുന്നു. മേളം മുറുകും തോറും ആവേശം അണപൊട്ടി... ആകാശത്തേക്ക് കൈയെറിഞ്ഞും, മേളപ്പെരുക്കത്തിനിടയിൽ ഇറ്റുവീഴുന്ന വിയർപ്പ് തുടക്കാൻ കൊണ്ടുവന്ന മേൽമുണ്ട് ചുഴറ്റിയെറിഞ്ഞും ആരവം മുഴക്കിയും ആയിരങ്ങൾ വാദ്യകലാകാരന്മാർക്ക് ആവേശം പകർന്നു. വീക്കം ചെണ്ടയും കൊമ്പും കുഴലും ഇലത്താളവുമെല്ലാം പെരുവനത്തിന്റെ താളത്തിന് ഒപ്പം കയറ്റവും ഇറക്കവുമായി ഒപ്പം നിന്നു. അവസാനം കൊട്ടിക്കലാശത്തിലേക്ക് എത്തിയതോടെ ആവേശം അലതല്ലി. നാലരയോടെ ഒരിക്കൽ കൂടി പാണ്ടി പെരുവനം കൊട്ടി തീർത്തപ്പോൾ കൊടുങ്കാറ്റ് നിലച്ച പ്രതീതി. കൊവിഡ് മഹാമാരി പിന്നിട്ട് രണ്ട് വർഷത്തെ പൂരത്തിന്റെ ക്ഷീണം ഒറ്റയടിക്ക് കൊട്ടിത്തീർക്കുകയായിരുന്നു പെരുവനവും സംഘവും. വീക്കം ചെണ്ടയിൽ പെരുവനം ഗോപാലകൃഷ്ണനും, രാമപറമ്പിൽ സുകുമാരനും, കുഴലിൽ കീഴൂട്ട് നന്ദനും പാഴോര് ശിവനും കൊമ്പിൽ മച്ചാട് രാമചന്ദ്രനും ചേർപ്പ് നന്ദനനും സംഘവും പിൻനിരയിൽ പെരുവനത്തിന് കരുത്തായി അണിനിരന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |