തൃശൂർ : അടുത്ത വർഷം മേടത്തിലെ പൂരം നാളിൽ വടക്കുന്നാഥനിൽ വീണ്ടും കാണാമെന്ന് ചൊല്ലി ശ്രീമൂല സ്ഥാനത്ത് നിന്ന് തിരുവമ്പാടി ഭഗവതിയും പാറമേക്കാവ് ഭഗവതിയും മടങ്ങി. അതുവരെ ആർത്തുല്ലസിച്ച പൂരപ്രേമികൾക്ക് വിടപറയലിന്റെ ആലസ്യവും നിരാശയും.
തട്ടകക്കാർ പരസ്പരം കെട്ടിപ്പിടിച്ച് അടുത്ത വർഷം ഇതിലും കെങ്കേമമാക്കാം പൂരമെന്ന ദൃഢപ്രതിജ്ഞയോടെ പൂരനഗരി വിട്ടു. രണ്ട് വർഷം അടക്കി പിടിച്ച പൂരാവേശം അണപൊട്ടിയൊഴുകിയപ്പോൾ പൂരനഗരിയുടെ ചരിത്രത്തിൽ ഇതുവരെ കാണാത്ത ജനസഞ്ചയമെത്തി. കോരിച്ചൊരിയുന്ന മഴയത്തും ആവേശം തണുക്കാതെ ചരിത്രം കുറിച്ച പൂരം. മഠത്തിൽ വരവും ഇളഞ്ഞിത്തറ മേളവും കഴിഞ്ഞ് കുടമാറ്റത്തിന്റെ അന്ത്യനിമിഷങ്ങളിൽ ഹർഷാരവത്തിന് മുകളിൽ മഴമേഘങ്ങൾ കോരിച്ചൊരിഞ്ഞിട്ടും പിൻമാറാതെ ജനക്കൂട്ടം ആർപ്പ് വിളിച്ച പൂരം ... ബുധനാഴ്ച രാവിലെ പാറമേക്കാവ് ഭഗവതിയും തിരുവമ്പാടി ഭഗവതിയും മേളത്തോടെ ശ്രീമൂല സ്ഥാനത്തേക്ക് എത്തിയതോടെയാണ് ഉപചാരച്ചടങ്ങുകൾക്ക് തുടക്കമായത്.
ഉച്ചയ്ക്ക് ശ്രീമൂല സ്ഥാനത്ത് ഇരു ഭഗവതിമാരും മേളം കൊട്ടിക്കലാശിച്ചതോടെ വടക്കുന്നാഥനെ വണങ്ങാൻ അകത്ത് കടന്നു. പൂരത്തിലെ മൂകസാക്ഷിയായ വടക്കുന്നാഥനെ വണങ്ങാൻ. ഒറ്റ പ്രദക്ഷിണം നടത്തി വീണ്ടും ശ്രീമൂല സ്ഥാനത്തേക്ക്. ആദ്യം പാറമേക്കാവ് ഭഗവതിയും പിന്നാലെ തിരുവമ്പാടിയും പുറത്തേക്ക് ഇറങ്ങി നിലയുറപ്പിച്ചു.
തുടർന്ന് മൂന്നു തവണ ശംഖ് വിളിച്ചതോടെ അടുത്ത വർഷത്തെ പൂരതിയതി പ്രഖ്യാപിച്ചു. അടുത്ത വർഷം ഏപ്രിൽ 30നാണ് പൂരം. ഭഗവതിമാരുടെ തിടമ്പേറ്റിയ കൊമ്പന്മാർ പരസ്പരം അഭിവാദ്യം ചെയ്തു ശ്രീമൂല സ്ഥാനത്ത് നിന്ന് ഇറങ്ങിയതോടെ പൂര തിയതി മനസിൽ കുറിച്ചിട്ട് പൂരപ്രേമികളും ഇറങ്ങി. ചൊവ്വാഴ്ച്ച രാത്രി ഘടകപൂരങ്ങളുടെ വരവ് താളം തെറ്റിച്ചു, പലരും പാതിവഴിയിൽ മേളം അവസാനിപ്പിച്ച് ചടങ്ങ് നടത്തി മടങ്ങിയപ്പോൾ പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യം നടപ്പുരയിൽ നടത്തി അവസാനിപ്പിച്ചു. പരയ്ക്കാട് തങ്കപ്പൻ മാരാർ പ്രമാണം വഹിച്ചു. തിരുവമ്പാടി വിഭാഗം മഠത്തിന് മുന്നിലെ പന്തലിൽ പഞ്ചവാദ്യം അവസാനിപ്പിച്ചു.
വെടിക്കെട്ട് പ്രേമികൾക്ക് നിരാശ
രണ്ട് വർഷത്തിന് ശേഷം കരിമരുന്നിന്റെ തേരോട്ടം കാണാൻ ദിവസങ്ങൾക്ക് മുമ്പ് പൂരനഗരിയിലെത്തിയവരും ഇന്നലെ പൂരം കൂടാനെത്തി വെടിക്കെട്ട് കണ്ട് മടങ്ങാമെന്ന് പ്രതീക്ഷിച്ചവരും നിരാശരായി മടങ്ങി. മഴ പൂരം വെടിക്കെട്ട് ഇല്ലാതാക്കിയപ്പോൾ കമ്പക്കെട്ട് പ്രേമികൾ നിരാശരായി. കുടമാറ്റം കഴിഞ്ഞതോടെ വെടിക്കെട്ട് കാണാനുള്ള സ്ഥാനം കണ്ടെത്തി ഒതുങ്ങിക്കൂടി ഇരുന്നെങ്കിലും മഴ കനത്തതോടെ ആശങ്ക പരന്നും. പലരും ജില്ലയിലെ അയൽജില്ലകളിലേയും പലരും പാതിവഴിയിൽ മഴ കനത്തതോടെ മടങ്ങി. ചൊവ്വാഴ്ച്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് വെടിക്കെട്ട് ഉപേക്ഷിച്ചത് സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായത്.
പൂരം വെടിക്കെട്ട് വീണ്ടും മാറ്റി
തൃശൂർ: ഇന്നലെ പുലർച്ചെ മഴ കാരണം മാറ്റിയ വെടിക്കെട്ട് വീണ്ടും മാറ്റി. ഞായറാഴ്ച വെടിക്കെട്ട് നടത്താനാകുമെന്ന ധാരണയിലാണ് ദേവസ്വങ്ങൾ. കാലാവസ്ഥ അനുകൂലമായാൽ തീരുമാനം എടുക്കുമെന്ന് കളക്ടർ അറിയിച്ചു. അതേസമയം ഇന്നലെ പകൽപ്പൂരം കഴിഞ്ഞുള്ള വെടിക്കെട്ട് നടന്നു. തൃശൂർ പൂരത്തിന്റെ കുടമാറ്റ സമയത്ത് പെയ്ത മഴ പിന്നീട് രാത്രി പൂരത്തെയും തടസപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |