തൃശൂർ: കാറിടിച്ച് മരിച്ച അജ്ഞാതന്റെ സംസ്കാരം നടത്തിയെങ്കിലും കുടുംബത്തിനായി പീച്ചി പൊലീസ് ഏഴുമാസമായി തുടർന്ന അന്വേഷണം ഫലം കണ്ടു. കർണ്ണാടക ഗംഗൽ ദരിയാപ്പൂർ സ്വദേശി ശരണപ്പയുടെ (41) ദരിദ്ര കുടുംബത്തെ കണ്ടെത്തി. ഇതോടെ കുടുംബത്തിന് നല്ലൊരു തുക നഷ്ടപരിഹാരം ലഭിക്കാൻ വഴിയൊരുങ്ങി. ശരണപ്പയുടെ ആശ്രിതർക്ക് 25 ലക്ഷം വരെ ലഭിക്കാമെന്ന് ഇൻഷ്വറൻസ് രംഗത്തുള്ളവർ പറഞ്ഞു.
വാഹനാപകടത്തിൽ നഷ്ടപരിഹാരം അനുവദിക്കുന്നതിന് മരിച്ചയാളുടെ സാമ്പത്തിക സ്ഥിതി കോടതി പ്രധാനമായും പരിഗണിക്കും.
2021 ഒക്ടോബർ 27ന് രാത്രി കൊമ്പഴയിലാണ് കൂലിപ്പണിക്കാരൻ ശരണപ്പ കാറിടിച്ച് മരിച്ചത്. പൊലീസ് അന്നു തന്നെ വണ്ടി കണ്ടെത്തി കേസെടുത്തിരുന്നു. ജില്ലാ ആശുപത്രിയിൽ ആറു ദിവസം മൃതദേഹം സൂക്ഷിച്ചെങ്കിലും അവകാശികളെത്താത്തതിനാൽ പൊലീസ് സംസ്‌കരിച്ചു. സാധാരണ ഈ ഘട്ടത്തിൽ കേസ് അവസാനിപ്പിക്കും. എന്നാൽ സി.ഐ ഷുക്കൂറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രമേഷ്, ഹരി, സീനിയർ സിവിൽ പൊലീസ് ഓഫീസർ യൂസഫ് എന്നിവർ അന്വേഷണം തുടർന്നു.
അലഞ്ഞു നടന്നിരുന്ന ഒരാളെ മണ്ണുത്തി ഹാർട്ട് ബീറ്റ്സ് എന്ന സംഘടന കുളിപ്പിച്ച് ഉടുപ്പിക്കുന്ന വീഡിയോ ഇതിനിടെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു. സംഘടനയുമായി ബന്ധപ്പെട്ടപ്പോൾ കന്നഡ പറഞ്ഞിരുന്നുവെന്ന വിവരം മാത്രം കിട്ടി. തുടർന്ന് സമൂഹ മാദ്ധ്യമങ്ങളിലൂടെ പൊലീസ് നടത്തിയ ഇടപെടലാണ് വഴിതുറന്നത്.
അപകടമുണ്ടാകുന്നതിന് ആറു മാസം മുമ്പാണ് ശരണപ്പയെ കാണാതായത്. മുമ്പും കാണാതായപ്പോൾ പൊലീസ് കേസെടുത്തിരുന്നു. പിന്നീട് തിരിച്ചെത്തി. ഇത്തവണയും തിരിച്ചുവരുമെന്ന് കരുതി. ഭാര്യ ഷീലാബായി ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ശുചീകരണത്തൊഴിൽ ചെയ്യുന്നു. മക്കളായ നവീൻ (17), നന്ദകുമാർ (15), രാജു (14) എന്നിവർ വിദ്യാർത്ഥികളാണ്.
വഴിതുറന്ന് യൂസഫ്
സമൂഹമാദ്ധ്യമങ്ങളിൽ പീച്ചി പൊലീസിട്ട അറിയിപ്പ് സി.പി.ഒ യൂസഫ് ഖത്തറിലുള്ള ജ്യേഷ്ഠൻ മുസ്തഫയ്ക്ക് പങ്കുവച്ചു. അദ്ദേഹം ഖത്തർ കർണ്ണാടക അസോസിയേഷനിലെ ശശിധർ ഹെബ്ബായിക്ക് വിവരം കൈമാറി. തുടർന്ന് വീഡിയോയും അവിടത്തെ പത്രത്തിൽ നൽകിയ പരസ്യവും ഫേസ്ബുക്കിൽ പങ്കുവച്ചു. ഇത് കാണാനിടയായ ശരണപ്പയുടെ ബന്ധുവും കർണ്ണാടക തിലകനഗർ സ്റ്റേഷനിലെ പൊലീസുകാരനുമായ ശങ്കർ പീച്ചി സ്റ്റേഷനുമായി ബന്ധപ്പെട്ടു. ഭാര്യയും മക്കളും തൃശൂരിലെത്തി. മകൻ നന്ദകുമാറിന്റെ രക്തം ഉപയോഗിച്ച് നടത്തിയ ഡി.എൻ.എ പരിശോധനയിൽ ബന്ധം തെളിഞ്ഞു.
പാവപ്പെട്ട കുടുംബത്തിന് ആനുകൂല്യം ലഭിക്കുമെന്നതിൽ സന്തോഷമുണ്ട്.
ഷുക്കൂർ, സർക്കിൾ ഇൻസ്‌പെക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |