തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിൽ തണലൊരുക്കാൻ നടുന്നത് 10 ലക്ഷത്തിലധികം വിവിധ ഇനം തൈകൾ. ഒരു ഹെക്ടറിലെ നഴ്‌സറിയിൽ ഇതിനായുള്ള തൈ നട്ട് പരിപാലിച്ചുവരുന്നു. മൃഗങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് യോജിച്ച രീതിയിലുള്ള ചെറുവനം തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹോർട്ടികൾച്ചർ ആൻഡ് ലാൻഡ്‌സ്‌കേപ്പിംഗ് പ്രവർത്തനങ്ങളുടെ ഭാഗമായി തൈ ഒരുക്കുന്നത്.
ചെട്ടികുളം സെൻട്രൽ നഴ്‌സറിയിൽ നിന്നുള്ള 15,000 വൃക്ഷത്തൈകളും പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ തയ്യാറാക്കിയ 10,000 പന, മുള തൈകളും ഇവിടെ പരിപാലിക്കുന്നു. പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഒരു സ്ഥിരം നഴ്‌സറിക്കായുള്ള സ്ഥലമൊരുക്കൽ, പമ്പ് ഹൗസ് നിർമ്മാണം എന്നിവ പൂർത്തിയായിട്ടുണ്ട്.
വിവിധ ജീവികളുടെ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ ഒരു ലാൻഡ്‌സ്‌കേപ്പിംഗ് പദ്ധതിയാണ് പാർക്കിനായി വിഭാവനം ചെയ്യുന്നത്. കൻഹസോൺ, സൈലന്റ് വാലി സോൺ, സുളു ലാൻഡ്, ഷോല സോൺ, ഗ്രാസ് ലാൻഡ് സോൺ എന്നിങ്ങനെ ഒമ്പത് വ്യത്യസ്തമായ മേഖലകളായി തിരിച്ച് ഓരോ മേഖലയ്ക്കും അനുയോജ്യമായ വൃക്ഷങ്ങൾ, മുള, പന, വിവിധയിനം പുഷ്പങ്ങൾ എന്നിവയുടെ തൈ നട്ടുപിടിപ്പിക്കും. 22 ഇനം മുളകൾ, 34 തരം പനകൾ, കാട്ടുമരങ്ങൾ തുടങ്ങിയവ ഉണ്ടാകും. വനംവകുപ്പിലെ രണ്ട് ബീറ്റ് ഓഫീസർമാരുടെ നേതൃത്വത്തിലാണ് പരിപാലനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |