തൃശൂർ : വായിക്കാനും കളിച്ചുല്ലസിക്കാനും കുട്ടികൾക്ക് തൃശൂർ നഗര ഹൃദയത്തിൽ ഒരിടം. ഇതേതെങ്കിലും ബഹുനില ഫ്‌ളാറ്റ് സമുച്ചയത്തിന്റെ പരസ്യമാണെന്ന് കരുതിയെങ്കിൽ തെറ്റി. ഇതാണ് തൃശൂർ നഗരമദ്ധ്യത്തിലെ കുട്ടികളുടെ പുസ്തക വീട്. കുട്ടികൾക്ക് വായിച്ചുവളരാനായി ചാച്ചാ നെഹ്‌റുവിന്റെ പേരിലുള്ള നെഹ്‌റു പാർക്കിനകത്താണ് ഈ പുസ്തക വീട്.
ഒരു കാലത്ത് കുട്ടികൾ ആരും തിരിഞ്ഞുനോക്കാതിരുന്ന ഈ പുസ്തകശാലയിൽ ഇപ്പോൾ എത്തുന്നവരുടെ എണ്ണം കൂടുന്നു. ഒന്നു മുതൽ 15 വയസുവരെ പ്രായമുള്ളവർക്ക് മാത്രം അംഗത്വം നൽകുന്ന കുട്ടികൾക്കായുള്ള ഏക ലൈബ്രറിയാണിത്. നൂറ്റമ്പതോളം പേർക്ക് അംഗത്വം ഉണ്ടായിരുന്നെങ്കിലും പതിനഞ്ച് വയസ് കഴിയുന്നതോടെ റദ്ദാകും. ഇപ്പോൾ നൂറു പേരാണുള്ളത്. ശരാശരി ദിവസവും പതിനഞ്ചോളം പേർ പുസ്തകം എടുക്കാനെത്തുന്നുണ്ടെന്ന് ലൈബ്രറേറിയൻ പറയുന്നു. കൂടാതെ പാർക്കിലെത്തുന്നവരിൽ നിരവധി കുട്ടികൾ വായിക്കാനുമെത്തുന്നു. കൂടാതെ മുതിർന്നവർക്കായി പത്രപാരായണത്തിനും വായനയ്ക്കുമായി പ്രത്യേക സൗകര്യവുമുണ്ട്. കൊവിഡ് കാലത്ത് നെഹ്‌റു പാർക്ക് അടച്ചിട്ടതിനാൽ ഓൺലൈനിലൂടെ പുസ്തക വിചാരം നടത്തിയും മത്സരങ്ങൾ സംഘടിപ്പിച്ചുമാണ് ലൈബ്രറിയുടെ പ്രവർത്തനം മുന്നോട്ട് പോയത്.
8000 ഓളം പുസ്തകങ്ങൾ
കുട്ടികളുടെ ലൈബ്രറിയിൽ എണ്ണായിരത്തോളം പുസ്തക ശേഖരമുണ്ട്. കൂടുതലും ബാലസാഹിത്യ കൃതികളും കുട്ടികൾക്കായുള്ള റഫറൻസ് ഗ്രന്ഥങ്ങളുമുണ്ട്. പാർക്ക് പ്രവർത്തിക്കുന്ന ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകീട്ട് ഏഴ് വരെയാണ് പ്രവർത്തന സമയം. 64 രൂപ കൊടുത്താൽ കുട്ടികൾക്ക് അവിടെ അംഗത്വമെടുക്കാം. പിന്നീട് വാർഷിക വരിസംഖ്യ 36 രൂപ മാത്രമാണുള്ളത്. ഒരേ സമയം മൂന്നു പുസ്തകം വരെ കുട്ടികൾക്കെടുക്കാം.
മനോഹരമായ പൂന്തോട്ടം
പുസ്തകങ്ങളുള്ള ഈ വീട് വലിയൊരു പൂന്തോട്ടത്തിന് നടുവിലാണ്. പൂക്കൾ കൊണ്ട് സമ്പന്നമായ മുറ്റം കടന്നാണ് പുസ്തക ലോകത്തേക്ക് കടക്കുന്നത്. കോർപറേഷൻ ലക്ഷങ്ങൾ ചെലവഴിച്ചാണ് പൂന്തോട്ടവും കെട്ടിടവും മനോഹരമാക്കിയത്.
നെഹ്‌റു പാർക്കിലെ കുട്ടികളുടെ ലൈബ്രറിയിലെത്തുന്ന കുട്ടികൾക്ക് ആവശ്യമായ എല്ലാ ഭൗതിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മനോഹരമായ പൂന്തോട്ടവും പുസ്തകങ്ങളുടെ വലിയൊരു ശേഖരവും ഇവിടെയുണ്ട്.
പൂർണിമ സുരേഷ്
ഡിവിഷൻ കൗൺസിലർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |