തൃശൂർ: നേപ്പാളിൽ നടന്ന ഇന്ത്യ - നേപ്പാൾ ഇന്റർനാഷണൽ റസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി സ്വർണം നേടി തിരിച്ചെത്തിയ താരങ്ങൾക്ക് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. തോന്നല്ലൂർ ഹനീഫ - സഫിയ ദമ്പതികളുടെ മകൻ കെ.എച്ച്. ഫിർദൗസ്, ആദൂർ റഫീഖ് തങ്ങൾ - നൗഷിജ ദമ്പതികളുടെ റഈസുദ്ദീൻ, കരിയന്നൂർ രവി - നിഷ ദമ്പതികളുടെ മകൻ കെ.ആർ. വിഷ്ണു, കടങ്ങോട് പാറപ്പുറം ബോബി - ഷീല ദമ്പതികളുടെ മകൻ കൈലാസ് എന്നിവരെയാണ് ജില്ലാ പഞ്ചായത്ത് മെമ്പർ ജലീൽ ആദൂരിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്.
എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കീഴിൽ പ്രവർത്തിക്കുന്ന എരുമപ്പെട്ടി റസ്‌ലിംഗ് ക്ലബ്ബിലെ താരങ്ങളാണ് ഇവർ. ഈ നേട്ടത്തോടെ 2024ൽ നടക്കുന്ന സൗത്ത് ഏഷ്യൻ ഗെയിംസിലേക്ക് നാല് പേരും യോഗ്യത നേടി. അജി കടങ്ങോട്, റെജി കുമ്പളങ്ങാട്, ലത്തീഫ്, എരുമപ്പെട്ടി സ്‌കൂളിലെ കായിക അദ്ധ്യാപകൻ മുഹമ്മദ് ഹനീഫ തുടങ്ങിയവരാണ് പരിശീലകർ. ഫിർദൗസ് 125 കിലോഗ്രാം വിഭാഗത്തിലും റഈസുദ്ദീൻ 87 കിലോഗ്രാം വിഭാഗത്തിലും വിഷ്ണു 97 കിലോഗ്രാം വിഭാഗത്തിലും കൈലാസ് 130 കിലോഗ്രാം വിഭാഗത്തിലുമാണ് സ്വർണം നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |