തൃശൂർ : മണിചെയിൻ തട്ടിപ്പുകളിലൂടെ നിരവധി ആളുകൾ കബളിക്കപ്പെടുന്നതായും പണം നഷ്ടപ്പെടുന്നതായും പരാതികൾ ലഭിക്കുന്നതായി പൊലീസ്. ജാഗ്രത വേണമെന്നും മുന്നറിയിപ്പ്. മൾട്ടി ലെവൽ മാർക്കറ്റിംഗ്, പിരമിഡ് സ്ട്രക്ചർ, ചെയിൻ മാർക്കറ്റിംഗ് തുടങ്ങി തട്ടിപ്പുകാർ ഉപയോഗിച്ചിരുന്ന പരമ്പരാഗത പേരുകൾ മറച്ചുവച്ച്, ഇൻഫർമേഷൻ ടെക്‌നോളജി, ഓർഗാനിക് കൃഷി, ടൂറിസം, ഹോസ്പിറ്റാലിറ്റി, ആരോഗ്യസേവനം തുടങ്ങിയവയാണ് കമ്പനികൾക്ക് തട്ടിപ്പുകാർ നൽകുന്ന പേരുകൾ. ഇതിനായി ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും രജിസ്‌ട്രേഷനും സംഘടിപ്പിക്കും. നിക്ഷേപകരെ ആകർഷിക്കാൻ ആധുനിക ഓഫീസ്, പലതരം ചിത്രങ്ങളും വീഡിയോയും ഉൾക്കൊള്ളുന്ന വെബ്‌സൈറ്റ് തുടങ്ങിയവ സജ്ജമാക്കും. എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും രജിസ്റ്റർ ചെയ്ത ഇടപാടുകൾ ആയിരിക്കുകയില്ല ഇത്തരക്കാർ നടത്തുന്നതെന്നും മുന്നറിയിപ്പായി പൊലീസ് സമൂഹ മാദ്ധ്യമങ്ങളിലൂടെ നൽകുന്നു.
തട്ടിപ്പ് കമ്പനികളെ എങ്ങനെ തിരിച്ചറിയാം ?
വൻ ഹോട്ടലുകളിലും ആഢംബര റിസോർട്ടുകളിലുമായിരിക്കും ഇത്തരക്കാർ ആളുകളെ ചേർക്കാനുള്ള യോഗങ്ങൾ വിളിച്ചു ചേർക്കുന്നത്. താരതമ്യേന നല്ല വിദ്യാഭ്യാസമുള്ളവരും മികച്ച കുടുംബാന്തരീക്ഷമുള്ളവരുമായിരിക്കും ഇത്തരം തട്ടിപ്പുകളിൽ ആദ്യം ചെന്നു ചാടുന്നത്.
അവർ മുഖാന്തിരം ബന്ധുക്കളും സുഹൃത്തുക്കളും ഇതിലേക്ക് ക്ഷണിക്കപ്പെടും. കമ്പനിയിൽ പങ്കാളികളാക്കുകയും വൻ തുക ലാഭവിഹിതം ഉറപ്പ് നൽകുകയാണ് തട്ടിപ്പുകാരുടെ രീതി. പണം നിക്ഷേപിച്ചാൽ ലഭിക്കുന്ന വരുമാന രീതികളെക്കുറിച്ച് വീഡിയോകളും ചിത്രങ്ങളും പ്രദർശിപ്പിക്കും. മാത്രവുമല്ല കമ്പനി നടത്തിപ്പിലൂടെ ലഭിച്ച വരുമാനം ഉപയോഗിച്ച് പണിതുയർത്തിയ ആഢംബര വീടും മുന്തിയ ഇനം കാറുകളും ഇവർ കാണിച്ചുകൊടുക്കും.
പരാതി വേഗം നൽകണം
തട്ടിപ്പിനിരയാകുന്നവർ നാണക്കേട് ഭയന്ന് പരാതി നൽകുന്നതിന് വിമുഖത കാണിക്കമ്പോഴാണ് തട്ടിപ്പുകാർ വീണ്ടും കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നത്. മണിചെയിൻ, പിരമിഡ് തരത്തിലുള്ള നിക്ഷേപ തട്ടിപ്പുകളിൽ ഇരകളാകാതിരിക്കാൻ സ്വയം ഒഴിഞ്ഞു നിൽക്കുക. ഇത്തരത്തിൽ സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |