തൃശൂർ: മിൽമ ഭരണ സമിതിയെ പിരിച്ചുവിട്ട് വളഞ്ഞ വഴിയിലൂടെ മിൽമയെ പിടിച്ചെടുക്കാനും മിൽമയെ രാഷ്ട്രീയ വത്കരിക്കാനും ഇടതുപക്ഷ സർക്കാർ ശ്രമിക്കുകയാണെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. കേരള പ്രദേശ് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പി.എ. ബാലൻ മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.
മുൻകാലങ്ങളിൽ വന്ന സർക്കാരുകൾ മിൽമയെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടില്ല. ക്ഷീര മേഖലയുടെ സംരക്ഷകൻ ആയിരുന്നു മിൽമയുടെ മുൻ ചെയർമാൻ കൂടിയായിരുന്ന പി.എ. ബാലൻ മാസ്റ്റർ. കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ക്ഷീര കർഷകരെ സംരക്ഷിക്കാനുള്ള വലിയ പ്രവർത്തനങ്ങളാണ് ബാലൻ മാസ്റ്റർ നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു.
കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കൽപ്പകവാടി അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ മികച്ച കർഷകർക്കുള്ള പി.എ. ബാലൻ മാസ്റ്റർ മെമ്മോറിയൽ അവാർഡുകൾ നൽകി ആദരിച്ചു. കോൺഗ്രസ് നേതാക്കളായ ടി.വി. ചന്ദ്രമോഹൻ, എം.പി. വിൻസെന്റ്, ഷാജി കോടങ്കണ്ടത്ത്, ചെയർമാൻ ജോൺ ചിറവത്ത്, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പിൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |